Kerala weather updates 11/03/25: വടക്കൻ ജില്ലകളിൽ ചൂടിനെ തുടർന്നും, തെക്കൻ ജില്ലകളിൽ മഴയെ തുടർന്നും മഞ്ഞ അലർട്ട്; ഇന്നത്തെ മഴ വിവിധ പ്രദേശങ്ങളിൽ തുടങ്ങി
കേരളത്തിൻ്റെ വടക്കൻ ജില്ലകളിൽ ചൂടിനെ തുടർന്ന് മഞ്ഞ അലർട്ടും തെക്കൻ ജില്ലകളിൽ മഴയെ തുടർന്ന് മഞ്ഞ അലർട്ടും പ്രഖ്യാപിച്ച് കാലാവസ്ഥ വകുപ്പ്.
2025 മാർച്ച് 11 ന് തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും മലപ്പുറം, എറണാകുളം ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും; പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഉയർന്ന താപനില 35°C വരെയും; വയനാട്, കൊല്ലം ജില്ലകളിൽ 34°C വരെയും; തിരുവനന്തപുരം ജില്ലയിൽ 33 °C വരെയും; ഇടുക്കി ജില്ലയിൽ 32 °C വരെയും (സാധാരണയെക്കാൾ 2 – 3°C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2025 മാർച്ച് 11 ന് ചൂടും ഈർപ്പവുമുള്ള അന്തരീക്ഷ സ്ഥിതിയ്ക്ക് സാധ്യതയെന്നും imd.
അതേസമയം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്.
കണ്ണൂർ , പാലക്കാട്, തൃശൂർ, ഇടുക്കി,പത്തനംതിട്ട, കോട്ടയം, കൊല്ലം ജില്ലകളിൽ ശക്തമായ കാറ്റും ഉണ്ടാകുമെന്ന് മെറ്റ്ബീറ്റ് വെതർ നിരീക്ഷകർ. ചിലയിടങ്ങളിൽ കാറ്റിന് മണിക്കൂറിൽ 45 – 55 കിലോമീറ്റർ വരെ വേഗത ഉണ്ടാകും. അതിനാൽ തന്നെ മരങ്ങൾ വീഴാൻ സാധ്യത. കാറ്റ് ലഭിക്കുന്നതിനോടൊപ്പം ചൂട് കുറയും.
ഉയർന്ന തിരമാല- കള്ളക്കടൽ ജാഗ്രതാ നിർദേശം
കന്യാകുമാരി തീരത്ത് ഇന്ന് (11/03/2025) രാവിലെ 08.30 മുതൽ 12/03/2025 വൈകിട്ട് 05.30 വരെ 1.2 മുതൽ 1.3 മീറ്റർ വരെയും കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
- കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
- ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
- കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
- INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളിലും ശ്രദ്ധ പുലർത്തേണ്ടതാണ്.
- മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
- ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
- തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം
കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും( 11/03/2025 & 12/03/2025) മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കർണാടക തീരത്ത് ഇന്ന് (11/03/2025) മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
11/03/2025 & 12/03/2025: തെക്കൻ കേരളതീരത്തും ലക്ഷദ്വീപ് പ്രദേശത്തും മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
പ്രത്യേക ജാഗ്രതാ നിർദേശം
11/03/2025: മാലിദ്വീപ് പ്രദേശം, കന്യാകുമാരി തീരം, ഗൾഫ് ഓഫ് മന്നാർ, തമിഴ് നാട് തീരം, ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
12/03/2025: മാലിദ്വീപ് പ്രദേശം, കന്യാകുമാരി തീരം, ഗൾഫ് ഓഫ് മന്നാർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത
ഇന്നത്തെ മഴ വിവിധ പ്രദേശങ്ങളിൽ തുടങ്ങി
ഇടുക്കി ജില്ലയുടെ വിവിധ പ്രദേശങ്ങളിലും കൊല്ലം ജില്ലയുടെ വിവിധ പ്രദേശങ്ങളിലും ഉച്ചമുതൽ തന്നെ മഴ തുടങ്ങി.മലപ്പുറം പന്തല്ലൂരിലും ശക്തമായ മഴയാണ്. കേരളത്തെ കൂടാതെ തമിഴ്നാട്ടിലും കർണാടകയിലും മഴ ലഭിക്കുന്നുണ്ട്. തെങ്കാശിയിലും, രാമനാഥപുരത്തും, ശക്തമായ മഴ ലഭിച്ചു.