ജമ്മു കശ്മീരിൽ ഭൂചലനം: 5.8 തീവ്രത രേഖപ്പെടുത്തി
പാകിസ്ഥാനിലുണ്ടായ ഇടത്തരം ഭൂചലനത്തില്‍ കശ്മിരിലും പ്രകമ്പനം. റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രതയുള്ള ഭൂചലനമാണ് ജമ്മു കശ്മിരിലും അനുഭവപ്പെട്ടത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഭൂചനമുണ്ടായതെന്നും പാകിസ്ഥാനിലാണ് പ്രഭവ കേന്ദ്രമെന്നും ജമ്മു കശ്മിര്‍ കാലാവസ്ഥാ വകുപ്പ് ഡയരക്ടര്‍ മുക്താര്‍ അഹമ്മദ് പറഞ്ഞു.
ഇസ്ലാമാബാദിന് സമീപം ഭൗമോപരിതലത്തില്‍ നിന്ന് 10 കി.മി താഴ്ചയിലാണ് ഭൂചലനമുണ്ടായത്. പാകിസ്ഥാനില്‍ നാശനഷ്ടമോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കശ്മിരിലും നാശനഷ്ടമില്ല. യൂറേഷ്യന്‍, ഇന്ത്യന്‍ ടെക്ടോണിക് പ്ലേറ്റുകളുടെ മേഖലയിലാണ് പാകിസ്ഥാന്‍ സ്ഥിതി ചെയ്യുന്നത്. അതിനാല്‍ കശ്മിര്‍ താഴ്‌വര ഉള്‍പ്പെടെ ഭൂചലന സാധ്യതാ മേഖലയാണ്.
2005 ഒക്ടോബര്‍ എട്ടിന് പാക് അധീന കശ്മിരിലെ മുസാഫറാബാദില്‍ 7.6 തീവ്രതയുള്ള ഭൂചലനമുണ്ടായിരുന്നു. 80,000 പേര്‍ ആണ് അന്ന് കൊല്ലപ്പെട്ടത്. 2005 ലെ ഭൂചലനം ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, താജികിസ്ഥാന്‍ രാജ്യങ്ങളെ ബാധിച്ചിരുന്നു.