മ്യാൻമറിൽ മരണസംഖ്യ ഉയരുന്നു; 1644കടന്നു, 3408പേർക്ക് പരിക്ക്, കെട്ടിടങ്ങൾക്കുള്ളിൽ നിരവധിപേർ കുടുങ്ങിക്കിടക്കുന്നു
മ്യാൻമറിൽ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 1644 ആയി ഉയർന്നു. 3408 പേർക്ക് പരിക്കേറ്റിട്ടുണ്ട്. 139 പേർ കെട്ടിടാവിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. റോഡുകളും പാലങ്ങളും തകർന്നത് രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കുന്നതിനും തടസ്സം സൃഷ്ടിക്കുന്നുണ്ട് . അതിനിടെ മണ്ടാലയിൽ 12 നില കെട്ടിടം തകർന്ന് അവശിഷ്ടങ്ങൾക്കിടയിൽ 30 മണിക്കൂർ കുടുങ്ങിയ സ്ത്രീയെ രക്ഷാപ്രവർത്തകർ ജീവനോടെ പുറത്തെത്തിച്ചിട്ടുണ്ട്.
അതേസമയം, ഇന്ത്യയുടെ ഓപ്പറേഷൻ ബ്രഹ്മ ഭൂചലനത്തിൽ എല്ലാം നഷ്ടപ്പെട്ട് നിൽക്കുന്ന മ്യാൻമാറിന് സഹായമായി. ദുരിതാശ്വാസ സാമിഗ്രികളുമായി രണ്ട് വിമാനങ്ങൾ കൂടി ലാൻഡ് ചെയ്തിട്ടുണ്ട്. 80 അംഗ എൻഡിആർഎഫ് സംഘത്തെയും118 പേരടങ്ങുന്ന മെഡിക്കൽ സംഘത്തെയും ഇന്ത്യ മ്യാൻമറിലേക്കയച്ചിട്ടുണ്ട്. മ്യാൻമറിലെ 16,000 ഇന്ത്യക്കാർ സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
പുലർച്ചെ മൂന്നു മണിക്കാണ് മ്യാൻമറിന് സഹായവുമായി ആദ്യ വ്യോമസേന വിമാനം ദില്ലിക്കടുത്തെ ഹിൻഡൻ താവളത്തിൽ നിന്ന് പറന്നുയർന്നത്. പിന്നീട് നാലു വിമാനങ്ങൾ കൂടി ഞാൻ മറിലേക്ക് പോയി. 15 ടൺ ദുരിതാശ്വാസ സാമഗ്രികളാണ് ഇന്ത്യ മ്യാൻമറിലെത്തിച്ചത്. എൺപതംഗ എൻഡിആർഎഫ് സംഘം രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകുന്നുണ്ട്. ആഗ്രയിൽ നിന്ന് കരസേനയുടെ ഫീൽഡ് ആശുപത്രി സംഘവും മ്യാൻമറിലെത്തുന്നുണ്ട്.
ആറ് വനിത ഡോക്ടർമാരും സംഘത്തിൽ ഉണ്ട്. ആംബുലൻസുകളും ശസ്ത്രക്രിയയ്ക്കും എക്സ്റേക്കും ഉള്ള സൗകര്യങ്ങളും കരസേന എത്തിക്കുന്നു. നാല് നാവികസേന കപ്പലുകളും മ്യാൻമറിലേക്ക് തിരിച്ചിട്ടുണ്ട്. 50 ടൺ ദുരിതാശ്വാസ സാമഗ്രികൾ ഈ കപ്പലുകളിൽ കൊണ്ടു പോകുന്നു. ആവശ്യമായ എല്ലാ സഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തെന്ന് സേന ഉദ്യോഗസ്ഥരുടെ സാന്നിധ്യതതിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വിദേശകാര്യവക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
മ്യാൻമറിലെ പതിനാറായിരത്തോളം ഇന്ത്യക്കാരുമായി സമ്പർക്കത്തിലാണെന്നും എല്ലാവരും സുരക്ഷിതരാണെന്നും ഇന്ത്യൻ എംബസി അധികൃതർ പറഞ്ഞു . ബാങ്കോക്കിൽ നടക്കുന്ന ബിംസ്റ്റെക് ഉച്ചകോടിക്കായി പ്രധാനമന്ത്രി പോകുന്നതിൽ മാറ്റമില്ലെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.