ശ്രീലങ്കയ്ക്കു സമീപം അന്തരീക്ഷച്ചുഴി; നാളെ മുതല്‍ ഇടിയോടെ മഴ സാധ്യത

ശ്രീലങ്കയ്ക്കു സമീപം അന്തരീക്ഷച്ചുഴി; നാളെ മുതല്‍ ഇടിയോടെ മഴ സാധ്യത

കേരളത്തില്‍ നാളെ മുതല്‍ വീണ്ടും ഇടിയോടെ മഴ സാധ്യത. ശ്രീലങ്കയ്ക്കു സമീപം രൂപപ്പെടുന്ന അന്തരീക്ഷച്ചുഴി മൂലമാണ് മഴ ലഭിക്കുക. കേരളത്തിലും തമിഴ്‌നാട്ടിലും മഴ ശക്തിപ്പെട്ടേക്കും. ഉച്ചവരെ നല്ല വെയിലുണ്ടാകുമെങ്കിലും വൈകിട്ടും രാത്രിയിലുമായി പെട്ടെന്ന് കാലാവസ്ഥയില്‍ മാറ്റം വരാനാണ് സാധ്യത. കിഴക്കന്‍ മലയോര മേഖലകളില്‍ ഇടിയോടെ കനത്ത മഴയ്ക്കും മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ടെന്ന് മെറ്റ്ബീറ്റ് പ്രവചിക്കുന്നു. ആയതിനാല്‍ മലയോര മേഖലയില്‍ നിന്ന് ഉത്ഭവിക്കുന്ന അരുവികളിലും തോടുകളിലും ഉച്ചയ്ക്ക് ശേഷം മലവെള്ളപ്പാച്ചില്‍ സാധ്യത നിലനില്‍ക്കുന്നു.

കാലവര്‍ഷം വിടവാങ്ങാന്‍ താല്‍ക്കാലിക തടസം

പടിഞ്ഞാറന്‍ മധ്യപ്രദേശില്‍ ന്യൂനമര്‍ദം തുടരുന്നതിനാല്‍ രാജസ്ഥാനില്‍ നിന്ന് കാലവര്‍ഷം വിടവാങ്ങുന്നതിന് താല്‍ക്കാലിക തടസ്സം നേരിടുകയാണ്. സാധാരണയേക്കാള്‍ ആറു ദിവസം വൈകി സെപ്റ്റംബര്‍ 23 നാണ് കാലവര്‍ഷം വിടവാങ്ങാന്‍ തുടങ്ങിയത്.

ഈ മാസം 24 ന് വിടവാങ്ങല്‍ എത്തിയ രാജസ്ഥാന്റെയും ഗുജറാത്തിന്റെയും പ്രദേശങ്ങളില്‍ നിന്ന് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ വിടവാങ്ങല്‍ രേഖ പുരോഗമിച്ചില്ല. ന്യൂനമര്‍ദം ദുര്‍ബലമാകുന്നതോടെ വിടവാങ്ങല്‍ മറ്റു സംസ്ഥാനങ്ങളിലേക്കും പുരോഗമിക്കും.

മധ്യപ്രദേശില്‍ കനത്ത മഴ ജനജീവിതം തടസ്സപ്പെടുത്തി. നാളെയും കനത്ത മഴ തുടരാനാണ് സാധ്യത. കടുത്ത ചൂടിന് ശേഷമാണ് ആശ്വാസമായി മധ്യപ്രദേശില്‍ ന്യൂനമര്‍ദ മഴ എത്തിയത്.

ഫിറോസ്പൂര്‍, സിര്‍സ, ചുരു, അജ്മീര്‍, മൗണ്ട് അബു, ദീസ, സുര്‍ഗുജ, ജുനാഗഥ് എന്നിവിടങ്ങളിലൂടെയാണ് കാലവര്‍ഷ വിടവാങ്ങല്‍ രേഖ (south-west monsoon withdrawal line) കടന്നുപോകുന്നത്.

ഇന്നലെ മധ്യപ്രദേശിലെ രാജ്ഘട്, ബുര്‍ഹാന്‍പൂര്‍, കര്‍ഗോണ്‍, രത് ലം, ഉജ്ജൈയിന്‍, അഗര്‍, ഗുന, ശിവ്പുരി, സിന്‍ഗ്‌റൗലി, സാത്‌ന, അനുപൂര്‍ എന്നിവിടങ്ങളില്‍ കനത്ത മഴ ലഭിച്ചു.

മിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍

ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുതആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.

– ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.

– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.

– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

– ഇടിമിന്നലുള്ള സമയത്ത് ടെലഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

– അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികള്‍ ഉള്‍പ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.

– ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുകയുമരുത്.

– ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകള്‍ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങള്‍ സുരക്ഷിതരായിരിക്കും. സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നല്‍ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തില്‍ അഭയം തേടുകയും വേണം.

– മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

– കാറ്റില്‍ മറിഞ്ഞു വീഴാന്‍ സാധ്യതയുള്ള വസ്തുക്കള്‍ കെട്ടി വെക്കുക.

– ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നല്‍ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.

– ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ മീന്‍ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാന്‍ പാടില്ല. കാര്‍മേഘങ്ങള്‍ കണ്ട് തുടങ്ങുമ്പോള്‍ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികള്‍ നിര്‍ത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താന്‍ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കില്‍ നില്‍ക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിര്‍ത്തി വയ്ക്കണം.

– പട്ടം പറത്തുന്നത് ഒഴിവാക്കുക.

– ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.

– വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങള്‍ക്ക് ഇടിമിന്നലേല്‍ക്കാന്‍ കാരണമായേക്കാം.

– അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാന്‍ സാധിക്കാത്ത വിധത്തില്‍ തുറസായ സ്ഥലത്താണങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച് തല, കാല്‍ മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.

– ഇടിമിന്നലില്‍നിന്ന് സുരക്ഷിതമാക്കാന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ് പ്രൊട്ടക്ടര്‍ ഘടിപ്പിക്കാം.

– മിന്നലിന്റെ ആഘാതത്താല്‍ പൊള്ളല്‍ ഏല്‍ക്കുകയോ കാഴ്ച്ചയോ കേള്‍വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാല്‍ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നല്‍കുവാന്‍ മടിക്കരുത്. മിന്നല്‍ ഏറ്റാല്‍ ആദ്യ മുപ്പത് സെക്കന്‍ഡ് ജീവന്‍ രക്ഷിക്കാനുള്ള സുവര്‍ണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടന്‍ വൈദ്യ സഹായം എത്തിക്കുക.

metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment