നാളെ മുതൽ മഴ കുറയും; ചക്രവാതച്ചുഴി ന്യുനമർദ്ദമായി ശക്തി പ്രാപിച്ചു, മഴക്കെടുതിയിൽ മൂന്ന് മരണം
കേരളത്തിൽ കഴിഞ്ഞ കുറച്ചു ദിവസമായി തുടരുന്ന മഴ നാളെ മുതൽ കുറഞ്ഞു തുടങ്ങും. കണ്ണൂർ കാസർകോട് ജില്ലകളിൽ മഴ ലഭിക്കുമെങ്കിലും മറ്റു ജില്ലകളിൽ ഇടവേളകളോടുകൂടിയ മഴ ആയിരിക്കും ലഭിക്കുകയെന്ന് metbeat weather.
അതേസമയം തെക്കൻ ഗുജറാത്തിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതച്ചുഴി ന്യുനമർദ്ദമായി ശക്തി പ്രാപിച്ചു. വടക്ക് പടിഞ്ഞാറൻ ബംഗ്ലാദേശിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലായി മറ്റൊരു ന്യുനമർദ്ദം രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് imd.
കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നു. ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും, ജൂൺ 17-19 വരെ ഒറ്റപെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂൺ 17 ന് കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 50 -60 കിലോമീറ്റർ വരെ വേഗതയിലും ജൂൺ 18 & 19 ന് മണിക്കൂറിൽ പരമാവധി 40 -50 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിന് സാധ്യത.
അതേസമയം മഴക്കെടുതിയിൽ മൂന്ന് മരണം കൂടി റിപ്പോർട്ട് ചെയ്തു. രണ്ട് മരണം റിപ്പോർട്ട് ചെയ്തത് കോഴിക്കോടാണ്. അന്നശ്ശേരി സ്വദേശി നക്ഷത്ര എന്ന മൂന്നര വയസുകാരി, അത്തോളി സ്വദേശി നിഷാന്ത് എന്നിവരാണ് കോഴിക്കോട് മരിച്ചത്. കാസർഗോഡ് – 63 കാരി ഭവാനി എന്ന വീട്ടമ്മയും മഴക്കെടുതിയിൽ മരിച്ചു.
മൂന്നര വയസുകാരി നക്ഷത്ര മരിച്ചത് വീടിനടുത്തുള്ള തോട്ടിൽ വീണാണ്. അന്നശ്ശേരി കൊളങ്ങരത്ത് താഴം നിഖിലിന്റെ മകൾ ആണ് നക്ഷത്ര. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചു. കാസർകോട് മധൂർ കേളുഗുഡെയിലെ വീട്ടമായാണ് മരിച്ച 63 കാരി ഭവാനി. ഇവരും തോട്ടിൽ വീണാണ് മരിച്ചത്.
അതേസമയം, കൊട്ടിയൂർ ബാവലി പുഴയുടെ ഭാഗമായ അണുങ്ങോട് പുഴയിൽ നിന്ന് കഴിഞ്ഞ ദിവസം കാണാതായ രണ്ടു പേരിൽ ഒരാളുടെ മൃതദേഹം ഇന്ന് കണ്ടെത്തി. കോഴിക്കോട് അത്തോളി സ്വദേശി നിഷാന്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കുടുംബത്തോടൊപ്പം കൊട്ടിയൂരിൽ എത്തിയ തീത്ഥാടകരായിരുന്നു ഇവർ. ശനിയാഴ്ച പുലർച്ചെ കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെടുകയായിരുന്നു.
Tag: Rains will decrease from tomorrow; Cyclone strengthens into a depression, three deaths due to rains