കാലവർഷം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിച്ചു: ഇന്ന് വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

കാലവർഷം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിച്ചു: ഇന്ന് വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

തെക്കുപടിഞ്ഞാറൻ മൺസൂൺ ഇന്ന്,( 2025 മെയ് 21-ന്) അറബിക്കടലിന്റെ ചില ഭാഗങ്ങളിലും, മാലിദ്വീപ്, കന്യാകുമാരി പ്രദേശങ്ങളിലും, തെക്കൻ ബംഗാൾ ഉൾക്കടലിലും, മധ്യ ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങളിലും, വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങളിലും വ്യാപിച്ചു തുടങ്ങി.

അടുത്ത 3-4 ദിവസങ്ങളിൽ കേരളത്തിൽ മൺസൂൺ ആരംഭിക്കുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാകാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഇതിനു മുന്നോടിയായി 23, 24 തീയതികളിൽ കേരളത്തിൽ ശക്തമായ മഴ ലഭിക്കും. വടക്കൻ കേരളത്തിൽ കൂടുതൽ മഴ പ്രതീക്ഷിക്കാം.

ഇതേ കാലയളവിൽ തെക്കൻ അറബിക്കടലിന്റെ ചില ഭാഗങ്ങൾ, മാലിദ്വീപിന്റെ ശേഷിക്കുന്ന ഭാഗങ്ങൾ, കന്യാകുമാരി തീരത്തിന്റെ ചില ഭാഗങ്ങൾ , ലക്ഷദ്വീപ് പ്രദേശത്തിന്റെ ചില ഭാഗങ്ങൾ, കേരളം, തമിഴ്‌നാട്, ബംഗാൾ ഉൾക്കടലിന്റെ തെക്ക്, മധ്യ ഭാഗങ്ങൾ, ബംഗാൾ ഉൾക്കടലിന്റെ വടക്ക്, വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ കൂടുതൽ വ്യാപിക്കുന്നതിന് അനുകൂലമായ സാഹചര്യമാണ്.

അറബികടലിൽ ന്യുനമർദ്ദ സാധ്യത

അറബികടലിൽ ഗോവ കർണാടക തീരത്തിനു സമീപം ന്യുന മർദ്ദ സാധ്യത. തീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിച്ചു മഹാരാഷ്ട്ര, ഗുജറാത്ത്‌ തീരത്തേക്ക് നീങ്ങാനാണ് സാധ്യത.

അറബികടലിൽ കേരള തീരത്തു പടിഞ്ഞാറൻ കാറ്റിന്റെ സ്വാധീനം എത്തിത്തുടങ്ങിയിട്ടുണ്ട്. കേരളത്തിൽ 23/24 ഓടെ കാലവർഷത്തിന്റെ വരവിന്റെ ഭാഗമായുള്ള മഴ ലഭിച്ചു തുടങ്ങും.

അടുത്ത ആഴ്ചയോടെ ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി രൂപപ്പെട്ട് ന്യൂനമർദ്ദമായി മാറുന്നതോടെ കേരളത്തിൽ പരക്കെ കാലാവർഷം ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.

കേരളത്തില്‍ ഉള്‍പ്പെടെ സാധാരണയേക്കാള്‍ കൂടുതല്‍ മഴയെന്ന് കാലാവസ്ഥാ വകുപ്പ്

2025 ലെ കാലവര്‍ഷത്തിൽ രാജ്യത്ത് സാധാരണയില്‍ കൂടുതല്‍ ലഭിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ആദ്യഘട്ട പ്രവചനത്തിൽ പറയുന്നു.

ദീര്‍ഘകാല ശരാശരിയുടെ 105 ശതമാനം മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. 1971 മുതല്‍ 2020 വരെയുള്ള മഴക്കണക്കിനെ അടിസ്ഥാനപ്പെടുത്തിയുള്ള ദീര്‍ഘകാല ശരാശരി പ്രകാരം രാജ്യത്താകെ നാലു മാസം നീളുന്ന കാലവര്‍ഷ സീസണില്‍ ലഭിക്കേണ്ടത് 87 സെ.മി മഴയാണ്. തമിഴ്‌നാട്, ലഡാക്ക്, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ ഒഴികെ ഇത്തവണ സാധാരണയില്‍ കൂടുതല്‍ മഴയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. കേരളം ഉള്‍പ്പെടെ പടിഞ്ഞാറന്‍ തീരത്തും രാജ്യത്തിന്റെ മധ്യ, വടക്കന്‍ മേഖലയിലും കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ തെക്കന്‍ സംസ്ഥാനങ്ങളിലും വടക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലും സാധാരണയേക്കാള്‍ കൂടുതല്‍ മഴയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്.

നേരത്തെ ദേശീയ തലത്തിലുള്ള സ്വകാര്യ കാലാവസ്ഥാ ഏജന്‍സി സ്‌കൈമെറ്റ് വെതര്‍ നേരത്തെ കാലവര്‍ഷ പ്രവചനം നടത്തിയിരുന്നു. 2025 ല്‍ കാലവര്‍ഷം സാധാരണ നിലയിലാകുമെന്ന് സ്വകാര്യ കാലാവസ്ഥാ സ്ഥാപനമായ സ്‌കൈമെറ്റ് വെതര്‍ പ്രവചിച്ചത്. ഏപ്രില്‍ 09 നായിരുന്നു അവരുടെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ജൂണ്‍ 1 മുതല്‍ സെപ്റ്റംബര്‍ 30 വരെ നീളുന്ന കാലവര്‍ഷ സീസണില്‍ ദേശീയ തലത്തില്‍ 868.6 എം.എം മഴയാണ് ലഭിക്കേണ്ടത്. ദീര്‍ഘകാല ശരാശരിയുടെ (Long Period Average – LPA) 96 മുതല്‍ 104 ശതമാനം മഴ ലഭിക്കുന്നതിനെയാണ് സാധാരണ മഴ (Normal Rain) എന്നു പറയുന്നത്.

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളില്‍ 40 ശതമാനം മഴ സാധാരണയാകാനും 30 ശതമാനം മഴ സാധാരണയില്‍ കൂടാനും 10 ശതമാനം അധിക മഴ ലഭിക്കാനും 15 ശതമാനം സാധാരണയില്‍ കുറവ് മഴ ലഭിക്കാനുമാണ് സാധ്യതയെന്നാണ് സ്‌കൈമെറ്റ് പ്രവചിക്കുന്നത്.

2024 ല്‍ കാലവര്‍ഷം എത്തിയത് മെയ് 30 നായിരുന്നു. 2024 ല്‍ കേരളത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴ കാലവര്‍ഷ സീസണില്‍ ലഭിക്കുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നീണ്ടുനില്‍ക്കുന്ന കാലവര്‍ഷ സീസണില്‍ കേരളത്തില്‍ മഴ കൂടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചിച്ചിരുന്നത്. എന്നാല്‍ സാധാരണ തോതിലുള്ള മഴയാണ് കേരളത്തില്‍ 2024 ല്‍ ലഭിച്ചത്.

അതേസമയം കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു.

ഓറഞ്ച് അലർട്ട്

21/05/2025: കണ്ണൂർ, കാസറഗോഡ്

23/05/2025: പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ

24/05/2025: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

25/05/2025: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

മഞ്ഞ അലർട്ട്

21/05/2025: കോഴിക്കോട്, വയനാട്.

22/05/2025: കണ്ണൂർ, കാസറഗോഡ്.

23/05/2025: ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.

24/05/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം.

25/05/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

പൊതുജനങ്ങൾക്കുള്ള ജാഗ്രത നിർദേശം

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.

നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കേണ്ടതാണ്.

ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റെവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.

ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.

കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.

ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.

മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണ്ണമായും ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്.

ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റ പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ വർദ്ധിക്കാൻ സാധ്യത മുന്നിൽ കാണണം. ജലാശയങ്ങൾ കരകവിഞ്ഞു ഒഴുകുന്നയിടങ്ങളിൽ വാഹനം ഓടിക്കാൻ ശ്രമിക്കരുത്.

സ്വകാര്യ – പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.

metbeat news

Tag:Monsoon spreads to more areas: Orange alert in various districts today

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.