കാലവര്‍ഷം ശക്തമാകുന്നു, കാലവര്‍ഷ പുരോഗതിയെ തടസ്സപ്പെടുത്തിയത് വരണ്ട ഉഷ്ണക്കാറ്റ്

കാലവര്‍ഷം ശക്തമാകുന്നു, കാലവര്‍ഷ പുരോഗതിയെ തടസ്സപ്പെടുത്തിയത് വരണ്ട ഉഷ്ണക്കാറ്റ്

കാലവര്‍ഷം വീണ്ടും ശക്തമായി തിരികെ എത്തുന്നു. ജൂണ്‍ 11 ന് ശേഷം കാലവര്‍ഷം ദക്ഷിണേന്ത്യയില്‍ ഉള്‍പ്പെടെ ശക്തിപ്പെടുമെന്നാണ് മെറ്റ്ബീറ്റ് വെതറിന്റെ നിരീക്ഷണം. ഉത്തരേന്ത്യയിലേക്കുള്ള കാലവര്‍ഷത്തിന്റെ പുരോഗതി (Northern Limit of Monsoon) ജൂണ്‍ രണ്ടാം വാരത്തിലും മൂന്നാം വാരത്തിലുമായി പുരോഗമിക്കും. ജൂണ്‍ ആദ്യ പകുതിയേക്കാള്‍ ശക്തമായ മഴയാണ് രണ്ടാം പകുതിയില്‍ പ്രതീക്ഷിക്കേണ്ടത്. ഇന്ത്യയില്‍ വാര്‍ഷിക മഴയുടെ 75 % വും നല്‍കുന്നത് കാലവര്‍ഷമാണ്. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നതും മണ്‍സൂണാണ്. രാജ്യത്ത് കുടിവെള്ളം, ജലസംഭരണികള്‍, പുഴകള്‍, തടാകങ്ങള്‍, ഭൂഗര്‍ഭജലം എന്നിവ നല്‍കുന്നത് കാലവര്‍ഷമാണ്.

വടക്കോട്ട് അടുത്തയാഴ്ച മുതല്‍ വ്യാപിക്കും

മുംബൈ വരെ എത്തി നില്‍ക്കുന്ന കാലവര്‍ഷത്തിന്റെ വടക്കന്‍ മേഖലയിലേക്കുള്ള പുരോഗതി അടുത്തയാഴ്ച മുതല്‍ സജീവമാകും. ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ജൂണ്‍ 18 ഓടെ കാലവര്‍ഷം എത്താനാണ് സാധ്യത. ജൂണ്‍ 12 നും 18 നും ഇടയില്‍ ജാര്‍ഖണ്ഡ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് കാലവര്‍ഷം പുരോഗമിക്കുമെന്നാണ് ഇപ്പോഴത്തെ സൂചനകള്‍.

ദേശീയതലത്തില്‍ മഴ കുറഞ്ഞു

ജൂണ്‍ ആദ്യവാരം ദേശീയ തലത്തില്‍ കാലവര്‍ഷ മഴയുടെ ലഭ്യത ദീര്‍ഘകാല ശരാശരിയേക്കാള്‍ (Long period Avarage – LPA) 3.4 % കുറവാണ്. ഇതുവരെ ദേശീയതലത്തില്‍ ലഭിച്ച മണ്‍സൂണ്‍ മഴയുടെ അളവ് 19 മില്ലി മീറ്റര്‍ മാത്രമാണ്. കേരളത്തില്‍ കാലവര്‍ഷം സജീവമാകാറുള്ള ആദ്യ ആഴ്ചയിലെ മഴയാണ് ദേശീയ ശരാശരിയില്‍ ഈ സമയം വര്‍ധനവ് വരുത്താറുള്ളത്.

ഈ വര്‍ഷം മെയ് 26 ന് തന്നെ കാലവര്‍ഷം മഹാരാഷ്ട്രയിലെത്തിയെങ്കിലും സാധാരണ ജൂണ്‍ ആദ്യവാരം മഴയുടെ വിതരണം പ്രധാനമായും കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് നടക്കാറുള്ളത്. ഇവിടത്തെ മഴക്കണക്ക് തന്നെയാണ് ദേശീയ ശരാശരിയെ സ്വാധീനിക്കാറുള്ളത്. കാലവര്‍ഷം മെയ് മാസത്തില്‍ തന്നെ മഹാരാഷ്ട്രയിലെത്തുന്നത് അപൂര്‍വമാണ്. കൊങ്കണ്‍ തീരത്തുണ്ടായ ന്യൂനമര്‍ദമാണ് മണ്‍സൂണിനെ വേഗത്തില്‍ മഹാരാഷ്ട്രയിലെത്തിച്ചത്.

കാലവര്‍ഷ പുരോഗതി തടസ്സപ്പെടുത്തിയത് വരണ്ട കാറ്റ് പ്രവാഹം

പടിഞ്ഞാറു നിന്നുള്ള വരണ്ട കാറ്റിന്റെ സ്വാധീനം കാലവര്‍ഷം വടക്കോട്ട് പുരോഗമിക്കുന്നത് തടസ്സപ്പെടുത്താന്‍ കാരണമായി എന്നാണ് നിരീക്ഷണം. വടക്കുപടിഞ്ഞാറ്, പടിഞ്ഞാറ് ഇന്ത്യയില്‍ നിന്നുള്ള വരണ്ട ഉഷ്ണക്കാറ്റ് പൊതുവെ ദുര്‍ബലമായ കാലവര്‍ഷക്കാറ്റിനെ വടക്കോട്ട് വ്യാപിക്കുന്നത് തടഞ്ഞു. മെയ് 26 ന് ശേഷം മുംബൈയില്‍ നിന്നും മെയ് 29 ന് ശേഷം സിക്കിം വെസ്റ്റ്ബാംഗാള്‍ സംസ്ഥാനങ്ങളില്‍ നിന്നും കാലവര്‍ഷം മുന്നോട്ടുപോയിട്ടില്ല.

മധ്യ, പടിഞ്ഞാറന്‍ ഇന്ത്യയില്‍ ഉഷ്ണ തരംഗം

പടിഞ്ഞാറന്‍ ഇന്ത്യയില്‍ ഇപ്പോള്‍ ഉഷ്ണതംരംഗ സമയമാണ്. രാജസ്ഥാനിലെ കൊടുംചൂടിന് ആശ്വാസമായി മൂന്നാം വാരത്തോടെ മഴ എത്തും. രാജസ്ഥാന് പുറമെ, ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ്, മധ്യ പ്രദേശ് എന്നിവിടങ്ങളിലും ഇന്നും നാളെയും (ജൂണ്‍ 9 – 10) ഉഷ്ണ തരംഗ സാധ്യതയുണ്ട്.

രാജ്യം മുഴുക്കെ വ്യാപിക്കേണ്ടത് ജൂലൈയില്‍

സാധാരണ ജൂണ്‍ 1 ന് കേരളത്തില്‍ എത്തുന്ന കാലവര്‍ഷം രാജ്യം മുഴുക്കെ വ്യാപിക്കേണ്ടത് ജൂലൈയിലാണ്. ഇത്തവണ മെയ് 24 നാണ് കാലവര്‍ഷം കേരളത്തില്‍ എത്തിയത്. ജൂണില്‍ തന്നെ കാലവര്‍ഷം രാജ്യവ്യാപകമായി വ്യാപിക്കാനാണ് സാധ്യത. സെപ്റ്റംബര്‍ പകുതിയോടെ വടക്കു പടിഞ്ഞാറന്‍ ഇന്ത്യയില്‍ നിന്ന് വിടവാങ്ങുന്ന കാലവര്‍ഷം അവസാനം വിടവാങ്ങുന്നത് കേരളത്തില്‍ നിന്നാണ്.

metbeat news

tag :Monsoon is getting stronger, dry heatwaves have hindered the progress of the monsoon

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.