ചക്ക കായ്ച്ചു തുടങ്ങിയതോടെ വിപണി സജീവമായി, ചക്കയ്ക്ക് ആവശ്യക്കാർ ഏറെ

ചക്ക കായ്ച്ചു തുടങ്ങിയതോടെ വിപണി സജീവമായി, ചക്കയ്ക്ക് ആവശ്യക്കാർ ഏറെ

ചക്കയ്ക്കിത് നല്ല കാലമാണ്. നാട്ടിന്‍പുറങ്ങളിലും  മലയോര മേഖലയിലും ചക്ക കായ്ച്ചു തുടങ്ങിയതോടെ വിപണി സജീവമായി തുടങ്ങി. മൂപ്പ് എത്താത്ത ചക്കയ്ക്കാണ് കച്ചവടക്കാർ എത്തുന്നത്. രണ്ട് കിലോയോളം വലിപ്പം വരുന്ന ഇടിച്ചക്ക 20 രൂപ കണക്കാക്കിയാണ് വ്യാപാരികള്‍ വാങ്ങിക്കുന്നത്.

വലിപ്പം കൂടുന്നതിന് ആനുപാതികമായ വിലയും കൂട്ടി നല്‍കുന്നു. കച്ചവടക്കാര്‍ തന്നെ ആളെ കൊണ്ടുവന്ന് പ്ലാവിൽ കയറി വെട്ടിയിറക്കിയാണ് വില പറയുക. പ്രത്യേക അധ്വാനമോ കരുതലോ ഇല്ലാതെ ലഭിക്കുന്ന ആദായമായതിനാല്‍ വ്യാപാരികള്‍ പറയുന്ന വിലക്ക് ചക്ക നല്‍കുകയാണ് ഉടമകൾ ചെയ്യുന്നത്.

പച്ചച്ചക്ക പറിക്കുന്നതിനാല്‍ വന്യമൃഗങ്ങളുടെ ശല്യം ഒരു പരിധി വരെ ഒഴിവാക്കാൻ കഴിയും എന്ന് വന മേഖലയിലെ കര്‍ഷകര്‍ പറയുന്നു. വലിയ മരങ്ങളില്‍ നിന്ന് കേടുകൂടാതെ താഴെയിറക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ നാട്ടിൻപുറങ്ങളിൽ പലപ്പോഴും ചക്ക പാഴായി പോവുക പതിവാണ്. അപൂര്‍വ്വമായേ ചക്കയ്ക്ക് ആവശ്യക്കാര്‍ നാട്ടിൻപുറങ്ങളിൽ എത്താറുള്ളൂ. എന്നാൽ ഇന്ന് നാട്ടിന്‍പുറങ്ങളില്‍ ചക്ക പറിക്കാൻ ആളെയും കൂട്ടി വ്യാപാരികള്‍ എത്തുന്നു. ഒന്നോ രണ്ടോ മണിക്കൂറുകള്‍ക്കകം ഒരു വണ്ടി നിറയെ ചക്കയുമായി ഇവർ മടങ്ങും. പഴുക്കാറായ ചക്ക ഒഴിവാക്കിയാണ് സംഭരണം നടത്തുന്നത്. തീരെ ചെറിയ ചക്കകള്‍ ഉപയോഗിക്കാറില്ല.

വടക്കഞ്ചേരി കേന്ദ്രമായുള്ള  മൊത്തക്കച്ചവടക്കാര്‍ക്ക് പ്രാദേശികമായി സംഭരിക്കുന്ന ചക്കകള്‍, ചെറുകിട  വ്യാപാരികള്‍ തൂക്കത്തിനാണ് നല്‍കുക. വടക്കഞ്ചേരിയില്‍ നിന്ന് മൂന്നും നാലും ലോഡാണ് തമിഴ്‌നാട്ടിലേക്കും ഉത്തരേന്ത്യയിലേക്കും കൊണ്ടുപോകുന്നത്. പഴുക്കാത്ത പച്ച ചക്ക പൊടിച്ച് ഉണക്കപ്പൊടിയായും ചില ഭക്ഷ്യ പദാര്‍ത്ഥങ്ങളിലെ കൂട്ടായും ഉപയോഗിക്കുന്നുമുണ്ട് . തമിഴ്‌നാട്ടിലെ ബണ്ടുരുട്ടി മേഖലയില്‍ ചക്ക പ്ലാന്റേഷനുകള്‍ ഉണ്ടെങ്കിലും വിളവെടുപ്പിന് കാലതാമസം എടുക്കുന്നതിനാൽ കേരളത്തിലെ ചക്കയ്ക്ക് ആവശ്യക്കാർ വർദ്ധിച്ചുവെന്ന് വ്യാപാരികൾ പറയുന്നു.

metbeat news

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.