kerala weather 31/05/25: മഴ തുടരുന്നു ; വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട്
കേരളത്തിൽ കാലവർഷം ശക്തമായി തുടരുന്നു. ഇന്നലെ കനത്ത മഴയിൽ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ഇന്നലെ ഉച്ചക്ക് ശേഷം മഴ മണിക്കൂറുകളോളം വിട്ടുനിന്നു. രാത്രിയിലും ദീർഘമായ മഴ ഇടവേളകൾ ഉണ്ടായി. എന്നാൽ രാത്രി വൈകി മഴ വീണ്ടും ശക്തമാവുകയായിരുന്നു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂര്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ആശങ്ക വേണ്ട ജാഗ്രത മതി
ഇതോടെ ജലനിരപ്പ് പലയിടങ്ങളിലും വർധിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ പ്രളയം ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല എന്നാണ് ഇന്നലെ സർക്കാറും റവന്യൂ വകുപ്പും വിലയിരുത്തിയത്. സംസ്ഥാനത്ത് മഴ ശക്തിയായി തുടരുന്ന സാഹചര്യം ഉണ്ടെങ്കിലും പ്രളയ സാധ്യത ഇതുവരെ പ്രവചിച്ചിട്ടില്ലെന്ന് മന്ത്രി കെ രാജൻ. ഒരു കാരണവശാലും ഡാമുകളിൽ വെള്ളം നിർത്തരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. രാത്രി വെള്ളം തുറന്നുവിടാനുള്ള അവസ്ഥ ഉണ്ടാകരുതെന്നും നിർദേശം നൽകിയാതായി കെ രാജൻ കൂട്ടിച്ചേർത്തു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയും ജില്ലാ ഭരണകൂടങ്ങളുടെയും നേതൃത്വത്തിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നുണ്ട്.
ഏഴു വീടുകൾ പൂർണ്ണമായി തകർന്നു. 181 വീടുകൾ ഭാഗികമായി തകർന്നിട്ടുണ്ട്. റിപ്പോർട്ട് ചെയ്യാൻ ഇനിയും ധാരാളം അപകടങ്ങൾ ഉണ്ട്. നിലവിലെ ന്യൂനമർദം തീവ്ര ന്യൂനമർദമാകും. ഉച്ചയ്ക്കുശേഷം തീവ്ര ന്യൂനമർദ്ദം കരയിൽ പ്രവേശിക്കും. വരുന്ന ദിവസങ്ങളിലും ശക്തമായ മഴ തുടരാനാണ് സാധ്യത. ജൂൺ 5 വരെ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ശക്തമായ മഴ പ്രവചിക്കുന്നുണ്ട്. 6 -12 വരെ സാധാരണ ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ മഴയായിരിക്കും ലഭിക്കുക. പൊന്മുടിയിൽ മണിക്കൂറിൽ 54 കിലോമീറ്റർ, പൊന്മുടി 44, റാന്നി 44 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശി. മഴക്കൊപ്പം കാറ്റ് വീശുന്നത് വലിയ ആശങ്കയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് 66 ക്യാമ്പുകൾ നിലവിൽ തുറന്നിട്ടുണ്ട്. 1894 പേരെ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചു. 6 ലക്ഷത്തോളം പേരെ ഉൾക്കൊള്ളാൻ കഴിയുന്ന നാലായിരത്തോളം ക്യാമ്പുകൾ ഒരുക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
ദുരന്തനിവാരണ പ്രകാരം അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റാനുള്ള അധികാരം പഞ്ചായത്ത് സെക്രട്ടറിമാർ വിനിയോഗിക്കണം. തോട്ടപ്പള്ളി സ്പിൽവേയുടെ 36 ഷട്ടറുകൾ ഇപ്പോൾ തുറന്നു. തണ്ണീർമുക്കത്തും എല്ലാ ഷട്ടറുകളും തുറന്നു.അന്ധകാര നാഴിയിൽ 20 ഷട്ടറുകളിൽ ഏഴെണ്ണമാണ് തുറന്നത്.
മഴക്കെടുതിയിൽ വൻനാശനഷ്ടം
സംസ്ഥാനത്ത് മഴ കുറയാൻ തന്നെയാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷകർ പറയുന്നു. ഇന്നുമുതൽ അലർട്ടുകൾക്കും കുറവുണ്ട്. ഇന്ന് എല്ലാ ജില്ലകളിലും മഞ്ഞ അലർട്ട് ആണ് കാലാവസ്ഥ വകുപ്പ് നൽകിയത്. മഴക്കെടുതികൾ സംസ്ഥാനത്ത് രൂക്ഷമാവുകയാണ്. ഒരാഴ്ചയ്ക്കിടെ 27 പേർ മരിച്ചതാണ് കണക്കുകൾ. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കാറ്റിലും മഴയിലും വൻതോതിൽ കൃഷിനാശവും വീടുകൾ തകരുകയും ചെയ്തു.
കെഎസ്ഇബിക്കും കോടികളുടെ നഷ്ടങ്ങൾ ഉണ്ടായി. എന്നാൽ ഇന്നലെയോടെ കാറ്റിന് ശക്തി കുറയുമായിരുന്നു കാലാവസ്ഥ പ്രവചനം. ഇന്നലെ മുതൽ കാറ്റിനെ തുടർന്നുള്ള നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് കുറഞ്ഞിട്ടുണ്ട്. കേരളത്തിൽ കാറ്റ് ഗണ്യമായി കുറഞ്ഞു എന്നാണ് നിഗമനം.
കാറ്റിന് മാറ്റം, മഴ കുറയും
അന്തരീക്ഷത്തിന്റെ വിവിധ ഉയരങ്ങളിൽ കാറ്റിന്റെ ഗതിയിൽ വ്യത്യാസമുണ്ടായതിനാൽ കനത്ത മഴ കുറയാനാണ് സാധ്യതയെന്നാണ് നിരീക്ഷണം. ബംഗാൾ ഉൾക്കടലിൽ നിന്ന് കഴിഞ്ഞദിവസം കരകയറിയ ന്യൂനമർദ്ദം നിലവിൽ ബംഗ്ലാദേശിന് മുകളിലാണ്. ഇതിൻ്റെ സ്വാധീനം ഇപ്പോൾ കേരളത്തിൽ ഇല്ല. സാധാരണ കാലവർഷത്തിന്റെ സ്വാധീനം മാത്രമാണ് കാണാൻ കഴിയുന്നത്.
ജാഗ്രത തുടരണം
കഴിഞ്ഞ ദിവസങ്ങളിൽ മഴപെയ്തു കുതിർന്ന പ്രദേശങ്ങളും ജലനിരപ്പ് ഉയർന്ന ജലാശയങ്ങളും ഇപ്പോൾ പെയ്യുന്ന മഴയിൽ സജീവമായി നിൽക്കുന്നു എന്നുള്ളതാണ് പ്രശ്നം. അതിനാൽ കിഴക്കൻ മലയോര മേഖലയിലുള്ള രാത്രികാല യാത്രകളിലും പുഴകളുടെയും മറ്റും തീരത്ത് താമസിക്കുന്നവരും ജാഗ്രത തുടരണം. മഴ കുറഞ്ഞ് കുറച്ചുദിവസം കൂടി ഇത്തരത്തിലുള്ള ജാഗ്രത ആവശ്യമാണ്.
ഗൂഗിൾ മാപ്പ് ചതിച്ചു, കാർ പുഴയിൽ വീണു, മൂന്നുപേരെ രക്ഷപ്പെടുത്തി
ഇന്നലെ രാത്രി ഗൂഗിൾ മാപ്പ് നോക്കി പോയ സംഘം സഞ്ചരിച്ച കാർ കണ്ണൂർ ജില്ലയിലെ കാനായിക്കടുത്ത് ഒഴുകിപ്പോയി. പയ്യന്നൂർ കാനായി വണ്ണാത്തിപ്പുഴയിലാണ് കാർ ഒഴുകിപ്പോയത്. കാറിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാർ രക്ഷിച്ചു. ഇന്നലെ രാത്രി 10 ഓടെയാണ് സംഭവം.
കാനായി തോട്ടംകടവ് കഴിഞ്ഞ് മുക്കൂട് പാലം കടക്കുമ്പോഴാണ് ഒഴുകിപോയത്. നാട്ടുകാർ അപകടമുണ്ടെന്ന് വിളിച്ചു പറഞ്ഞെങ്കിലും കാറിൽ ഉള്ളവർ മഴയായതിനാൽ കേട്ടില്ല. വേറെ കാർ വെള്ളത്തിലേക്ക് പോവുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കാറിൽ ഉണ്ടായിരുന്നവർ പുഴയിൽ ചാടിയെങ്കിലും നാട്ടുകാർ രക്ഷപ്പെടുത്തി. എന്നാൽ കാർ ഒഴുകിപ്പോയി. കനത്ത മഴയിൽ പുഴ കര കവിഞ്ഞൊഴുകുകയാണ്.
വള്ളങ്ങൾ കാണാതായി
കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് ഇന്ന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാളെ മുതല്‍ മഴ കുറഞ്ഞു തുടങ്ങുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിഴിഞ്ഞത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ മൂന്ന് വള്ളങ്ങള്‍ തിരിച്ചെത്താത്തതില്‍ ആശങ്ക. വ്യാഴാഴ്ച വൈകിട്ട് വിഴിഞ്ഞം ഹാര്‍ബറില്‍ നിന്ന് പോയ മത്സ്യബന്ധന വള്ളങ്ങളാണ് ഇതുവരെയും തിരിച്ചെത്താത്തത്.
Tag: kerala weather 31/05/25: Rain continues; waterlogging in various areas