Kerala weather 17/06/25: റെഡ് അലർട്ട് പിൻവലിച്ചു, അതിശക്തമായ മഴ തുടരും; മഴക്കുറവ് 9%

Kerala weather 17/06/25: റെഡ് അലർട്ട് പിൻവലിച്ചു, അതിശക്തമായ മഴ തുടരും; മഴക്കുറവ് 9%

കേരളത്തിൽ ഇന്നും അതിശക്തമായ മഴ തുടരും എന്ന് മുന്നറിയിപ്പ്. ഇന്ന് ഒരു ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടില്ല. അതേസമയം രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുന്നുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിശക്തമായ മഴ കണക്കിലെടുത്ത് കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി, തൃശ്ശൂർ, എറണാകുളം, ആലപ്പുഴ, ജില്ലകളിൽ ഇന്ന് കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് ആണ് നൽകിയിട്ടുള്ളത്. ശക്തമായ മഴ ഈ ജില്ലകളിൽ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. നാളെ ഒരു ജില്ലകളിലും ഓറഞ്ച് അലർട്ടും കാലാവസ്ഥ വകുപ്പ് നൽകിയിട്ടില്ല. നാളെയോടുകൂടി മഴ കുറഞ്ഞു തുടങ്ങാനാണ് സാധ്യത.

അടുത്ത 3 മണിക്കൂറിൽ തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് (ഓറഞ്ച് അലർട്ട്: അടുത്ത മൂന്നു മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മധ്യ വടക്കൻ ജില്ലകളിലാണ് മഴ കൂടുതൽ ശക്തി പ്രാപിക്കുന്നത്. നദികളിൽ ജലനിരപ്പ് ഉയരുന്നതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അപകടരമായ രീതിയിൽ ജലനിരപ്പ് ഉയരുന്നതിനാൽ കാസർകോട് ജില്ലയിലെ മൊഗ്രാൽ നദിയിലെ മധുർ സ്റ്റേഷനിലും മഞ്ചേശ്വരം നദി സ്റ്റേഷനിനും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് 4.3 മീറ്റർവരെ ഉയരത്തിൽ തിരമാലകൾക്ക് സാധ്യതയുണ്ട്. തീരമേഖലയിൽ രൂക്ഷമായ കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശ വാസികൾ ജാഗ്രത പാലിക്കണം. അതേസമയം അതിശക്തമായ മഴ തുടരുന്നതിനാലും വിവിധ പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായതിനാലും കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

തുടർച്ചയായി മഴ ലഭിച്ചതിനാൽ തന്നെ കാലവർഷത്തിലെ മഴക്കുറവ് 9 ശതമാനമായി കുറഞ്ഞു. ഈ കലയളവിൽ 320.3 mm മഴയാണ് ലഭിക്കേണ്ടത് എന്നാൽ 290 mm മഴയാണ് ലഭിച്ചിട്ടുള്ളത്. വരും ദിവസങ്ങളിലും മഴ തുടരുന്നതിനാൽ ഈ മഴക്കുറവ് പരിഹരിക്കപ്പെടും. എല്ലാ ജില്ലകളിലും ഈ കാലയളവിൽ സാധാരണ മഴ ലഭിച്ചു. ആലപ്പുഴ ജില്ലയിൽ 22% അധിക മഴ ലഭിച്ചിട്ടുണ്ട്. 39 എംഎം മഴ ലഭിക്കേണ്ട ഈ കാലയളവിൽ 375.9 എംഎം മഴ ആലപ്പുഴ ജില്ലയിൽ ഈ കാലയളവിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ലക്ഷദ്വീപിൽ 23% മഴ കുറവുണ്ട്. മാഹിയിൽ 15 ശതമാനമാണ് മഴ കുറവുള്ളത്.

അതേസമയം കഴിഞ്ഞ് മൂന്നുദിവസമായി തുടരുന്ന കനത്ത മഴയിൽ എറണാകുളം ജില്ലയിലെ തീരദേശ മേഖല ദുരിതത്തിലാണ്. കണ്ണമാലി, ചെറായി, നായരമ്പലം വൈപ്പിൻ കടലോര മേഖലകളിൽ കടലാക്രമണം രൂക്ഷമായി തുടരുകയാണ്.

കടലാക്രമണത്തിൽ വീടുകൾ തകർന്നിട്ടുണ്ട്. നിരവധി വീടുകളിലേക്കും കടകളിലേക്കും വെള്ളം കയറി ചെളി നിറഞ്ഞ അവസ്ഥയാണ്. ഈ ഭാഗങ്ങളിലെ കടൽഭിത്തി തകർന്ന് ജിയോ ബാഗുകൾ ഒലിച്ചു പോയിരുന്നു. കനത്ത മഴ ഇടവിട്ട് പെയ്യുന്ന മലയോര മേഖലയിൽ രാത്രി അനിഷ്ട സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കൊച്ചി നഗരത്തിൽ തുടരെ മഴ ലഭിക്കുന്നുണ്ടെങ്കിലും റോഡുകളിൽ വെള്ളക്കെട്ട് ഉണ്ടാകുന്നില്ലെന്നതും ആശ്വാസകരമാണ്. കടലാക്രമണം രൂക്ഷമായ കൊച്ചി കണ്ണമാലിയില്‍ ജനകീയ പ്രതിഷേധം കനക്കുന്നുണ്ട്.  ആലപ്പുഴ ജില്ലയിൽ ശക്തമായ മഴ തുടരുന്നുണ്ട്. ഇന്നലെ വൈകുന്നേരം വരെ മാറി നിന്ന മഴ രാത്രിയിൽ കനത്തു പെയ്തിരുന്നു . കുട്ടനാട്ടിൽ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലാണ് തുടരുന്നത്.

മിന്നൽ ചുഴലി; മരങ്ങൾ കടപുഴകി വീണു, വൈദ്യുതി ബന്ധം താറുമാറായി

കോഴിക്കോട് വളയം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ മിന്നൽ ചുഴലി. മരങ്ങൾ കടപുഴകി വീണു. വൈദ്യുതി ലൈനുകൾക്ക് മുകളിൽ മരങ്ങൾ വീണു വൈദ്യുതി ബന്ധം താറുമാറായി. വൈദ്യുതി പോസ്റ്റുകൾ തകർന്നു. ഇന്നലെ ഉച്ചയോടെ മാമുണ്ടേരി , ചെറുമോത്ത് ഭാഗങ്ങളിലാണ് ചുഴലിക്കാറ്റ് വീശിയത്.

അതേസമയം താമരശ്ശേരി ചുരത്തിൽ ഒൻപതാം വളവിനും എട്ടാം വളവിനും ഇടയിൽ മരം നിലംപൊത്താറായ അവസ്ഥയിലാണ്. അടിഭാഗത്തു നിന്നും മണ്ണ് ഇളകി വീഴുന്നു. ഇന്ന് ചുരത്തിലൂടെയുള്ള യാത്രക്ക് താമരശ്ശേരി പൊലീസ് കർശന നിയന്ത്രണം ഏർപ്പെടുത്തി. യാത്രക്കാർ നാടുകാണി ചുരം വഴിയോ കുറ്റ്യാടി ചുരം വഴിയോ യാത്ര നടത്തുക.

metbeat news

Tag:Kerala weather 17/06/25: Red alert withdrawn, heavy rains to continue; Rainfall deficit 9%

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.