രണ്ടു ദിവസം കൂടി ശക്തമായ മഴ, മലയോര മേഖലയില്‍ മഴ ശക്തപ്പെട്ടേക്കും
കേരളത്തില്‍ ജൂണ്‍ 28 വരെ കനത്ത മഴ തുടരുമെന്നാണ് നിരീക്ഷണം. ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷ തീരത്തോട് ചേര്‍ന്നുള്ള അന്തരീക്ഷച്ചുഴിയും (upper air circulation – UAC) അറബിക്കടലില്‍ രൂപപ്പെട്ട കാറ്റിന്റെ ചുഴിയും പശ്ചിമ തീരത്ത് കാലവര്‍ഷക്കാറ്റിനെ സജീവമാക്കും. ഇതുമൂലം കേരളം ഉള്‍പ്പെടെയുള്ള തീരദേശ മേഖലകളില്‍ മഴ ലഭിക്കും. കേരളത്തില്‍ വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴ സാധ്യത. UAC നാളെയോടെ ഒരു ന്യൂനമര്‍ദമായി മാറിയേക്കും.
ഇന്നലെ മുതല്‍ കേരളത്തിന്റെ കിഴക്കന്‍ മലയോരങ്ങള്‍ കേന്ദ്രീകരിച്ച് ഇടവിട്ട കനത്ത മഴ തുടരുന്നുണ്ട്. ഇത് ഇന്നു രാത്രിയും നാളെ പകലും തുടരാനാണ് സാധ്യത. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയും മലവെള്ളപ്പാച്ചിലും ഉണ്ടായേക്കാം. രാത്രികാലങ്ങളില്‍ മലയോര മേഖലയിലെ യാത്ര ഒഴിവാക്കുന്നതാണ് അഭികാമ്യം. മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ജൂണ്‍ 27 ന് ശേഷം മഴയുടെ ശക്തി കുറഞ്ഞു തുടങ്ങുമെന്നാണ് ഇപ്പോഴത്തെ നിരീക്ഷണം.
മലപ്പുറം റെയിന്‍ ട്രാക്കേഴ്‌സ് എന്ന കാലാവസ്ഥാ കൂട്ടായ്മയുടെ മഴ മാപിനികളിലെ കണക്ക് പ്രകാരം ഇന്ന് രാവിലെ 7 മുതല്‍ വൈകിട്ട് ആറു വരെ നിലമ്പൂരില്‍ 140 എം.എം മഴ രേഖപ്പെടുത്തി. നിലമ്പൂര്‍ ടൗണിലും മറ്റും വെള്ളംകയറി. മലപ്പുറം ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയായ പൂക്കോട്ടുംപാടം ചേലോട് രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെയുള്ള 12 മണിക്കൂറില്‍ 145 എം.എം മഴ രേഖപ്പെടുത്തി. ഇവിടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. തോടുകള്‍ നിറഞ്ഞു കവിഞ്ഞു. കിണറുകളും നിറഞ്ഞു.
വയനാട്ടില്‍ ഇന്ന് ചൂരല്‍മലയില്‍ കനത്ത മലവെള്ളപ്പാച്ചിലുണ്ടായി. ഉരുള്‍പൊട്ടലുണ്ടായതായി നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. ഇന്ന് രാവിലെ 8 ന് അവസാനിച്ച 24 മണിക്കൂറില്‍ ചൂരല്‍മലയില്‍ 51 എം.എം മഴയും നെല്ലിക്കാപ്പില്‍ 68 എം.എം മഴയും മുണ്ടക്കൈയില്‍ 70 എം.എം ഉം പുത്തുമലയില്‍ 73 എം.എം ഉം അട്ടമലയില്‍ 53 എം.എം മഴയും രേഖപ്പെടുത്തി.
ഇടുക്കി ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
ഇടുക്കി ജില്ലയിൽ കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കാനായി പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (26) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കണവാടികള്‍,മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, കേന്ദ്രീയ വിദ്യാലയം ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. എന്നാല്‍ റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ഇല്ല. നഷ്ടപെടുന്ന പഠന സമയം ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ഉള്‍പ്പടെ നടത്തി ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കേണ്ടതാണെന്ന് കളക്ടറുടെ ഉത്തരവില്‍ പറയുന്നുണ്ട്.
Tag: Heavy rain to continue for two more days, rain likely to intensify in hilly areas