കനത്ത മഴ തുടരുന്നു: 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത
തെക്കന്‍ ഗുജറാത്തിനു മുകളിലും ബംഗാള്‍ ഉള്‍ക്കടലിനു മുകളിലും സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴികള്‍ കാരണം ശക്തമായ കാലവര്‍ഷക്കാറ്റ് കേരളത്തില്‍ രണ്ടു ദിവസമായി പരക്കെ മഴ നല്‍കുകയാണ്. വടക്കന്‍ ജില്ലകളില്‍ കഴിഞ്ഞ 48 മണിക്കൂറില്‍ മിക്ക സ്റ്റേഷനുകളിലും 30 സെ.മി നും 20 സെ.മി നും ഇടയില്‍ മഴ രേഖപ്പെടുത്തി. ഇന്ന് മഴക്കൊപ്പം തെക്കന്‍ കേരളത്തിലും ശക്തമായ കാറ്റുണ്ട്. കേരളത്തില്‍ അടുത്ത ദിവസങ്ങളിലും മഴ തുടരുമെങ്കിലും നാളെ മുതല്‍ മഴയുടെ ശക്തിയില്‍ കുറവുണ്ടാകുമെന്നാണ് metbeat weather നിരീക്ഷണം.
തെക്കന്‍ ഗുജറാത്തിനു മുകളിലെ ചക്രവാതച്ചുഴി ന്യൂനമര്‍ദമാകുന്നത് മഴയെ കൊങ്കണ്‍ മേഖലയില്‍ സജീവമാക്കുകയും കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ ഉള്‍പ്പെടെ മഴയുടെ ശക്തിയില്‍ കുറവു വരുത്തുകയും ചെയ്യും. വടക്കന്‍ കേരളത്തില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെയും മഴ ശക്തമായി തുടര്‍ന്നേക്കും. എന്നാല്‍ വടക്കന്‍ കേരളത്തിലെ മറ്റു ജില്ലകളില്‍ ഇടവേളകളോടെ മഴ ലഭിക്കും.
കേരളത്തില്‍ പൂര്‍ണമായി മഴ വിട്ടുനില്‍ക്കില്ല. എങ്കിലും ബുധന്‍ മുതല്‍ മഴ സാധാരണ നിലയിലേക്കെത്തും.
അതേസമയം തെക്കന്‍ ഗുജറാത്തിനു മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴി അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നിറിയിപ്പ് നൽകുന്നു. മറ്റൊരു ചക്രവാതച്ചുഴി വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ സ്ഥിതിചെയ്യുന്നു. കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നുണ്ടെന്നും കാലാവസ്ഥ വകുപ്പ്.
സംസ്ഥാനത്ത് അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. നാളെയുംഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ജൂണ്‍ 16 മുതല്‍ 17 ന് കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതൽ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യത.
ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു
അതിശക്തമായമഴ തുടരുന്നതിന്നാലും രൂക്ഷമായ മണ്ണിടിച്ചിലുണ്ടാകുന്ന പശ്ചാത്തലത്തിലും ചെര്‍ക്കള ബെവിഞ്ച ഭാഗത്തുള്ള ദേശീയപാതയില്‍ വാഹന ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി. പ്രദേശത്ത് നിരവധി ചെറിയ മണ്ണിടിച്ചിലുകള്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പും സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തിയതും അടിസ്ഥാനമാക്കി, കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനായാണ് ഈ മുന്‍കരുതല്‍ നടപടികളെന്ന് ജില്ലാ കലക്ടര്‍. ആംബുലന്‍സ്, അടിയന്തര സേവന വാഹനങ്ങള്‍ എന്നിവ മാത്രം നിയന്ത്രിതമായി കടന്ന് പോകാന്‍ അനുവദിക്കുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി
വാഹനങ്ങള്‍ വഴി തിരിച്ചു വിടുന്നതിന് പൊലിസ് നടപടി സ്വീകരിക്കണമെന്ന് കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണം മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശത്ത് അനാവശ്യമായി ആരും പോകരുത് സമീപഭാവിയില്‍ പ്രദേശത്തിന്റെ സാങ്കേതിക പരിശോധനകള്‍ പൂര്‍ത്തിയാക്കി, സുരക്ഷിതമാണെന്ന് സ്ഥിരീകരിച്ചശേഷം ഗതാഗതം പുനഃസ്ഥാപിക്കുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
ഇന്ന് ഉച്ചയോടെയാണ് ദേശീയ പാതയില്‍ കാസര്‍കോട് ചെര്‍ക്കളയ്ക്കും ബേവിഞ്ചക്കും ഇടയില്‍ മണ്ണിടിഞ്ഞ് വീണത്. സംരക്ഷണ ഭിത്തിയിലെ മണ്ണിടിഞ്ഞ് ദേശീയപാതയിലേക്ക് ആണ് വീണത്.
നദികളിൽ ജലനിരപ്പ് ഉയർന്നതിനാൽ മുന്നറിയിപ്പ്
ശക്തമായി മഴ തുടരുന്നതിനെത്തുടര്‍ന്ന് നദികളില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാന ജലസേചന വകുപ്പും (IDRB), കേന്ദ്ര ജല കമ്മീഷനും (CWC) വിവിധ നദികളില്‍ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചു.
റെഡ് അലര്‍ട്ട്
കാസറഗോഡ് : മഞ്ചേശ്വരം (മഞ്ചേശ്വരം സ്റ്റേഷന്‍), മൊഗ്രാല്‍ (മധുര്‍ സ്റ്റേഷന്‍)
ഓറഞ്ച് അലര്‍ട്ട്
കണ്ണൂര്‍ : പെരുമ്പ (കൈതപ്രം റിവര്‍ സ്റ്റേഷന്‍)
കാസറഗോഡ് : ഉപ്പള (ഉപ്പള സ്റ്റേഷന്‍), നീലേശ്വരം (ചായ്യോം റിവര്‍ സ്റ്റേഷന്‍)
പത്തനംതിട്ട : മണിമല (തോന്ദ്ര സ്റ്റേഷന്‍)
മഞ്ഞ അലര്‍ട്ട്
തിരുവനന്തപുരം : വാമനപുരം (മൈലംമൂട് സ്റ്റേഷന്‍), നെയ്യാര്‍ (അരുവിപ്പുറം സ്റ്റേഷന്‍CWC), കരമന (വെള്ളൈകടവ് സ്റ്റേഷന്‍CWC)
കൊല്ലം : പള്ളിക്കല്‍ (ആനയടി സ്റ്റേഷന്‍)
പത്തനംതിട്ട : പമ്പ (ആറന്മുള സ്റ്റേഷന്‍), അച്ചന്‍കോവില്‍ (കല്ലേലി & കോന്നി GD സ്റ്റേഷന്‍), പമ്പ (മടമണ്‍ സ്റ്റേഷന്‍CWC)
ഇടുക്കി: തൊടുപുഴ (മണക്കാട് സ്റ്റേഷന്‍CWC)
എറണാകുളം: മൂവാറ്റുപുഴ (തൊടുപുഴ സ്റ്റേഷന്‍),
തൃശൂര്‍ : കരുവന്നൂര്‍ (കുറുമാലി & കരുവന്നൂര്‍ സ്റ്റേഷന്‍)
കണ്ണൂര്‍ : കവ്വായി (വെല്ലൂര്‍ റിവര്‍ സ്റ്റേഷന്‍)
കാസറഗോഡ് : കരിയങ്കോട് (ഭീമനടി സ്റ്റേഷന്‍)
യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം.
കനത്ത മഴ ആലുവ മണപ്പുറത്തെ ശിവക്ഷേത്രം മുങ്ങി
തുടർച്ചയായി ലഭിച്ച അതിശക്തമായ മഴയെത്തുടർന്ന് ആലുവ മണപ്പുറത്തെ ശിവക്ഷേത്രം മുങ്ങി. പുലർച്ചെ 3.30 ഓടെയാണ് ക്ഷേത്രം മുങ്ങിയത്.
ആലുവ ശിവക്ഷേത്ര ഐതിഹ്യ പ്രകാരം ക്ഷേത്രം മുങ്ങുന്നത് ആലുവ തേവരുടെ ആറാട്ടാണ്.
ഇക്കുറി കാലവർഷത്തിലെ ആദ്യ ആറാട്ടാണിത്. നിരവധി ഭക്തരാണ് ആറാട്ട് കുളിക്കാനെത്തുന്നത്.
ഇന്നലെ ആലുവയിൽ പലപ്പോഴായി പെയ്ത കനത്ത മഴയും, കൂടാതെ വിവിധ ഡാമുകളിൽ നിന്ന് കൂടുതൽ വെള്ളമെത്തിയതുമാണ് ക്ഷേത്രം മുങ്ങുവാൻ കാരണമായത്.
ഇടുക്കി പൊന്മുടി ഡാമിന്റെ ഷട്ടർ തുറന്നു
ഇടുക്കി പൊന്മുടി ഡാമിന്റെ ഷട്ടർ തുറന്നു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഡാമിന്റെ ഒരു ഷട്ടറാണ് 20 സെ.മി വരെ ഉയർത്തിയത്. പന്നിയാർ പുഴയിലേക്കാണ് വെള്ളം തുറന്നു വിട്ടത്. പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശം നൽകി. സെക്കന്റിൽ 15 ഘന മീറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ദേവിക്കുളം താലൂക്കിൽ പെയ്ത ശക്തമായ മഴയെ തുടർന്നാണ് ഡാമിലേക്കുള്ള നീരൊഴുക്ക് കൂടിയത്. ഇതോടെയാണ് ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലേക്ക് എത്തിയത്. ഇത് ക്രമീകരിക്കുന്നതിനാണ് ഷട്ടറുകൾ ഉയർത്താൻ ജില്ലാ ഭരണകൂടം അനുമതി നൽകിയത്. ഘട്ടം ഘട്ടമായി 3 ഷട്ടറുകൾ 50 സെ.മി വരെ ഉയരത്തിൽ ഉയർത്തും.


ബേപ്പൂരില്‍ മരം വീണു നാശനഷ്ടമുണ്ടായ പ്രദേശത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സന്ദര്‍ശനം നടത്തുന്നു.

Tag: