അമേരിക്കയിൽ കനത്ത ജാഗ്രത, മിൽട്ടൺ ചുഴലിക്കാറ്റിനെ തുടർന്ന് ഫ്ലോറിഡയിൽ വെള്ളപ്പൊക്ക സാധ്യത

അമേരിക്കയിൽ കനത്ത ജാഗ്രത,മിൽട്ടൺ ചുഴലിക്കാറ്റിനെ തുടർന്ന് ഫ്ലോറിഡയിൽ വെള്ളപ്പൊക്ക സാധ്യത

മിൽട്ടൺ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചതിനെ തുട‍ർന്ന് അമേരിക്കയിൽ കനത്ത ജാഗ്രത തുടരുകയാണ്. ചുഴലിക്കാറ്റ് ഫ്ലോറിഡയിൽ കനത്ത നാശമുണ്ടാകുമെന്നാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത് . കൊടുങ്കാറ്റിനും മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയെന്ന് അധികൃതർ . ഫ്ലോറിഡ കൗണ്ടികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഫ്ലോറിഡ ജയിലുകളിൽ നിന്നും തടവുകാരെ ഒഴിപ്പിച്ചിട്ടുണ്ട്. സുരക്ഷ മുൻനിർത്തിയാണ് അന്തേവാസികളെ ഒഴിപ്പിച്ചതെന്ന് അധികൃതർ പറഞ്ഞു .

ജോർജിയയിലും ഗവർണർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച വൈകുന്നേരത്തെ കണക്കനുസരിച്ച്, കൊടുങ്കാറ്റ് മണിക്കൂറിൽ 165 മൈൽ വേഗതയിലാണ് വീശി അടിക്കുന്നത്. ഫ്ലോറിഡയുടെ പടിഞ്ഞാറൻ തീരത്ത് ബുധനാഴ്ച രാത്രിയോടെ കാറ്റ് കരതൊടുമെന്നാണ് യുഎസ് കാലാവസ്ഥ ഏജൻസി അറിയിച്ചിട്ടുള്ളത്.

കനത്ത നാശനഷ്ടമുണ്ടാകുമെന്നാണ് യുഎസ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പിൽ പറയുന്നത്. പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും വിപുലമായ ഒഴിപ്പിക്കൽ പ്രവർത്തനമാണ് ഫ്ലോറിഡയിൽ ഇപ്പോൾ നടന്നത്. ഒട്ടും സമയമില്ലെന്നും കഴിയുന്നത്ര വേഗം ടാംപാ ബേ മേഖലയിൽ നിന്നും ചുഴലിക്കാറ്റിന്റെ പാതയിൽ നിന്നും ഒഴിഞ്ഞുപോകണമെന്നും ഫ്ലോറിഡ ഗവർണർ റോൺ ഡിസാൻറിസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.

#Milton is the fastest Atlantic hurricane to intensify from a Tropical Depression to a Category 5 Hurricane, taking just over 48 hours. This animation shows Milton as it intensified, with the heaviest rains (red) concentrated near the center. https://t.co/uXpdGH1yEd pic.twitter.com/YWwrpgQcTe— NASA Earth (@NASAEarth) October 8, 2024

മുന്നറിയിപ്പിനെ തുടർന്ന് ഫ്ലോറിഡ നിവാസികൾ സംസ്ഥാനം വിട്ടു മാറി . ഫോർട്ട് ലോഡർഡെയ്‌ലിലേക്കും മിയാമിയിലേക്കുമാണ് ജനങ്ങൾ പാലായനം ചെയ്തത് . കൂട്ടപ്പലായനത്തെ തുടർന്ന് പ്രധാന പാതകളിൽ ഗതാഗത തടസ്സവും ഉണ്ടായി. വിമാനത്താവളങ്ങളും ഗതാഗത സേവനങ്ങളും താൽക്കാലികമായി അടച്ചിരിക്കുകയാണ്. ടാംപാ ബേ നഗരത്തെയാവും ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ ബാധിക്കുകയെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ് . മെക്‌സിക്കോയിലും കൂട്ട ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്. സെൻട്രൽ ഫ്ലോറിഡയിൽ കനത്ത വെള്ളപ്പൊക്ക മുന്നറിയിപ്പ് നിലനിൽക്കുന്നു. രക്ഷാപ്രവർത്തനങ്ങൾക്ക് സൈന്യം സജ്ജം ആയിട്ടുണ്ടെന്നും അധികൃതർ.

ചുഴലിക്കാറ്റുകളുടെ ശക്തിയനുസരിച്ച് മാരക പ്രഹരശേഷിയുള്ള കാറ്റഗറി അഞ്ചിലാണ് മിൽട്ടനെ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇന്നും, നാളെയും ഫ്ലോറിഡയിൽ കനത്ത മഴയ്ക്കും കടലേറ്റത്തിനും സാധ്യതയുണ്ടെന്ന് നേരത്തേതന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. 10 മുതൽ 15 അടി വരെ ഉയരത്തിൽ തിരമാലകൾ വീശി അടിക്കാൻ സാധ്യത എന്നാണ് മുന്നറിയിപ്പ് . രണ്ട് കോടിയോളം ആളുകളാണ് ഫ്ലോറിഡയിൽ മാത്രം പ്രളയഭീതിയിൽ കഴിയുന്നതെന്ന് സിഎൻഎൻ റിപ്പോർട്ട് പറയുന്നു. ചുഴലിക്കാറ്റ് തീരം തൊട്ടുകഴിഞ്ഞാൽ ശക്തി കുറയാൻ തുടങ്ങുമെങ്കിലും മിൽട്ടന്‍റെ പ്രഹരം ചരിത്രത്തിലെ തന്നെ ഏറ്റവും കനത്തതായിരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment