മഴക്കെടുതിയില്‍ ഇന്ന് നാല് മരണം: വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മഴക്കെടുതിയില്‍ ഇന്ന് നാല് മരണം: വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കേരളത്തിൽ മഴക്കെടുതിയില്‍ ഇന്ന് നാല് മരണം. കണ്ണൂരിൽ ഇടിമിന്നലേറ്റ് കള്ള് ചെത്ത് തൊഴിലാളി മരിച്ചു. ആറളം പന്ത്രണ്ടാം ബ്ലോക്കിലെ രാജീവനാണ് മരണപ്പെട്ടത് . പാലക്കാട് ഗായത്രിപ്പുഴയിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. മരിച്ചത് കാവശ്ശേരി എരകുളം സ്വദേശി പ്രണവ് (21) ആണ്. മലപ്പുറം കരുവാരക്കുണ്ട് സ്വപ്നകുണ്ട് വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ടയാളും മരിച്ചു. മരിച്ചത് കരുവാരക്കുണ്ട് തരിശ് സ്വദേശി റംഷാദ് ആണ്. തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. അതിശക്തമായ മഴയെ തുടര്‍ന്ന് നദികളിൽ ജലനിരപ്പ് ഉയരുന്നുണ്ട്. എറണാകളും, തൃശൂ‌ർ, കോഴിക്കോട് ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്.

കോഴിക്കോട് കക്കയം ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ ഇടവിട്ട് പെയ്യുന്നുണ്ട്. ഡാമിന്റെ ഷട്ടർ ഉയർത്തിയതിനാൽ കുറ്റ്യാടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട് . ജില്ലയിലെ മലയോരമേഖലകളില്‍ ഇടവിട്ട് മഴ തുടരുന്നു. ചാലിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ഊര്‍ക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. ചാലിയാറിന്റെ കൈവഴികളായ ഇരുവഴിഞ്ഞിപ്പുഴ ചെറുപുഴ മാമ്പുഴ തുടങ്ങിയവയിലും ജലനിരപ്പ് ഉയരുന്നു. ഇതോടെ മാവൂര്‍, പെരുവയല്‍, ചാത്തമംഗലം തുടങ്ങിയ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. മാവൂര്‍ കച്ചേരിക്കുന്നില്‍ ആറു വീടുകളില്‍ വെള്ളം കയറി. ഇവര്‍ ബന്ധുവീടുകളിലേക്ക് മാറിയിട്ടുണ്ട്. മാവൂര്‍ ഭാഗത്തെ വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലെ സ്കൂളുകള്‍ക്ക് ഉച്ചയ്ക്ക് ശേഷം അവധി നല്‍കി. മറ്റിടങ്ങളില്‍ കാര്യമായ മഴക്കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജില്ലയില്‍ ഒരിടത്തും ക്യാമ്പുകള്‍ ആരംഭിച്ചിട്ടില്ല.

റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന വയനാട്ടിൽ വൈകിട്ടോടെ വീണ്ടും മഴ ശക്തമായി. കൽപ്പറ്റയുടെ കോട്ടത്തറ പഞ്ചായത്തിൽ വിവിധ ഇടങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. കല്ലൂർ പുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് പുഴങ്കുനി കോളനിയിലെ ആദിവാസി കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. പന മരം ചെറിയ പുഴ കരകവിഞ്ഞു. എറണാകുളം ജില്ലയുടെ മലയോര മേഖലയിൽ ശക്തമായ മഴ തുടരുന്നു. കോതമംഗലം, ആലുവ എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. എറണാകുളം കെ എസ് ആർ ടി സി ബസ്സ്റ്റാൻഡിൽ ഇത്തവണയും വെള്ളക്കെട്ട് ഉണ്ടെങ്കിലും യാത്രക്കാരെ കാര്യമായി ബാധിച്ചിട്ടില്ല. മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ഉയർന്നതിനെ തുട‍ർന്ന് തീരത്ത് താമസിക്കുന്ന ആറ് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പാലക്കാട് ചാലിശ്ശേരി ആലിക്കരയിൽ മരം വീണ് വീടും വൈദ്യുത പോസ്റ്റുകളും തകർന്നു. കഴിഞ്ഞ ദിവസം ചെയ്ത ശക്തമായ കാറ്റിലും മഴയിലായിരുന്നു അപകടം പ്രദേശത്ത് മണിക്കൂറുകളോളം വൈദ്യുത തടസവും നേരിട്ടു.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കേരളത്തിലെ 5 ജില്ലകളിലെയും നിലമ്പൂർ താലൂക്കിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർമാർ നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, ഇടുക്കി, തൃശ്ശൂര്‍, എറണാകുളം, കോട്ടയം എന്നീ ജില്ലകളിലെ സ്കൂളുകൾക്കാണ് അവധി . പ്രൊഫഷണൽ കോളേജുകൾ, ഹയർ സെക്കൻഡറി ഉൾപ്പെടെ മുഴുവൻ സ്കൂളുകൾക്കും ബഡ്സ് സ്കൂളുകൾക്കും അങ്കണവാടികൾക്കും മദ്റസകൾക്കും അവധി ബാധകമാണ്.

metbeat news

Tag:Four deaths today due to rainstorms: Holiday for educational institutions in various districts tomorrow

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.