പച്ചവിരിച്ച് കണ്ണുകളെ മയക്കിയിരുന്ന ഒരു ഗ്രാമം നിമിഷനേരം കൊണ്ട് ചെമ്മണ്ണ്; പൂത്തുമല ദുരന്തത്തിന് അഞ്ചാണ്ട്

പച്ചവിരിച്ച് കണ്ണുകളെ മയക്കിയിരുന്ന ഒരു ഗ്രാമം നിമിഷനേരം കൊണ്ട് ചെമ്മണ്ണ്; പൂത്തുമല ദുരന്തത്തിന് അഞ്ചാണ്ട്

പച്ചവിരിച്ച് കണ്ണുകളെ മയക്കിയിരുന്ന ഒരു ഗ്രാമം നിമിഷനേരം കൊണ്ട് ചെമ്മണ്ണ്, പൂത്തുമല ദുരന്തത്തിന് ഇന്ന് അഞ്ചാണ്ട് തികയുകയാണ്. 2019 ഓഗസ്റ്റ് 8ന് വൈകിട്ടോടെ കനത്ത മഴയിൽ പുത്തുമലയ്ക്കു സമീപത്തെ പച്ചക്കാട് മലയുടെ ഒരുഭാഗം കുത്തിയൊലിച്ച് താഴേക്കു പതിച്ചപ്പോൾ അന്ന് ജീവൻ നഷ്ടമായത് 17 പേർക്ക് ആയിരുന്നു. കൂറ്റൻപാറക്കൂട്ടങ്ങളും മരങ്ങളും മണ്ണും പുത്തുമല ഗ്രാമത്തെ തുടച്ചുനീക്കി കളഞ്ഞു. കുതിച്ചെത്തിയ ചെളിമണ്ണിൽ തിരിച്ചെടുക്കാനാകാത്ത വിധം 5 പേർ ഇന്നും കാണാ മറയത്ത്.

‘ഭീമാകാരങ്ങളായ കറുത്ത മേഘങ്ങള്‍ ഭൂമിയിലേക്ക് ഇറങ്ങി വന്നാണ് ഉരുള്‍പൊട്ടിയതെന്ന് പുത്തുമലയിലെ ദൃക്സാക്ഷികള്‍’ പറഞ്ഞതായി ഹ്യൂം സെന്റർ ഫോർ എക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജിയും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വയനാട് ജില്ലാ കമ്മറ്റിയും ചേർന്ന് നടത്തിയ പഠന റിപ്പോർട്ടിൽ പറയുന്നു. ഈ റിപ്പോർട്ട് പുറത്തിറക്കിയത് 2020 ലാണ്. മേഘവിസ്ഫോടനം തീവ്രമഴയാണ് ഉരുൾപൊട്ടലിന് കാരണം. കുറഞ്ഞസമയത്തില്‍ തീവ്ര മഴ പെയ്യുന്നതിനെയാണ് മേഘവിസ്ഫോടനം അഥവാ cloudburst എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. അപൂർവമായി മാത്രം സംഭവിക്കുന്ന ഒരു പ്രതിഭാസമാണ് മേഘവിസ്ഫോടനം.

ഭൗമോപരിതലത്തില്‍ ചൂടുകൂടിയ വായു ഉയര്‍ന്നുപോയി തണുത്ത് പെട്ടെന്ന് ഘനീഭവിച്ചു മഴയായി പെയ്യുന്നതാണ് മേഘവിസ്ഫോടനം. മരുപ്രദേശങ്ങളിലും മലമ്പ്രദേശങ്ങളിലും ആണ് ഇത് സാധാരണയായി സംഭവിക്കുന്നത്. മണ്‍സൂണ്‍ കാറ്റിന്‍റെ ഗതിക്കനുസരിച്ചു കോഴിക്കോട് മലയടിവാരത്തില്‍ നിന്നും കിഴക്കോട്ടു സഞ്ചരിക്കുന്ന വായു, ചെങ്കുത്തായ വെള്ളരിമലനിരകള്‍ക്കു മുകളിക്കെത്തുമ്പോള്‍ (100 മീറ്ററില്‍ നിന്നും 2300 മീറ്ററിലേക്കു ഉയര്‍ത്തപ്പെടുന്ന) ദ്രുതഗതിയില്‍ തണുക്കുകയും കൂടുതല്‍ മഴമേഘങ്ങളെ സൃഷ്ടിക്കുകയും ശക്തമായ മഴയ്ക്ക് കാരണമാവുകയും ആണ് ചെയുന്നത്.


കാലാവസ്ഥാ ശാസ്ത്രത്തില്‍ ഇതിനെ ഒറോഗ്രാഫിക് ലിഫ്റ്റ് (Orographic Lift) എന്നാണ് പറയുന്നത്. ഭൗതികശാസ്ത്രത്തില്‍ പ്രതിപാദിക്കുന്ന അടിയബറ്റിക് പ്രക്രിയയാണ് (Adiabetic Process) ഇത്തരത്തില്‍ വായു ഘനീഭവിക്കാനും മഴയാകാനും കാരണം. ഓഗസ്റ്റ് 8 ന് രാവിലെ 8.30 ന് അവസാനിച്ച 24 മണിക്കൂറില്‍ 550 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തിയിട്ടുണ്ട് . അതിനുശേഷവും അതിശക്തമായ മഴ തുടരുകയും മൂന്ന് മണിയോടുകൂടി കനത്ത മഴ പെയ്തുവെന്നുമാണ് പ്രദേശവാസികൾ പറയുന്നത്.

വയനാടിന്‍റെ തെക്കു പടിഞ്ഞാറൻ മലനിരകള്‍ ഒറോഗ്രാഫിക് ലിഫ്റ്റ് വഴി മേഘവിസ്ഫോടനം നടക്കാൻ ഏറ്റവും അനുകൂലമായ സാഹചര്യങ്ങളുള്ള കേരളത്തിലെ ഒരു പ്രദേശമാണ്. ഇവിടങ്ങളില്‍ സ്വാഭാവിക വന ആവാസവ്യവസ്ഥകളെ മാറ്റിമറിക്കുമ്പോൾ ചെരിവുകൂടിയ പ്രദേശങ്ങള്‍ക്കു വലിയഭാരം താങ്ങാൻ കഴിയാതെ ഉരുള്‍പൊട്ടലുകളായും മലയിടിച്ചിലുകളായും മാറുന്നുവെന്ന് പഠനങ്ങൾ പറയുന്നുണ്ട്.

പഠന ഫലങ്ങള്‍ വിശകലം ചെയ്തതിന്‍റെ അടിസ്ഥാനത്തില്‍ വയനാട് ജില്ലയെ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ ഉണ്ടാകാനുള്ള സാധ്യതയനുസരിച്ച് മൂന്നു മേഖലകളാക്കി തിരിച്ചിരിക്കുകയാണ്. വടക്കു മുതല്‍ പടിഞ്ഞാറ്, തെക്കു ഭാഗത്തുള്ള പശ്ചിമഘട്ട മല പ്രദേശങ്ങൾ ഉൾപ്പെടുന്ന എല്ലാ ഭാഗങ്ങളും തീവ്ര മഴയുണ്ടായാല്‍ വലിയ തോതിലുള്ള ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളുടെ വിഭാഗത്തിൽപ്പെടുന്നു. കൂടാതെ ഭൂവിനിയോഗത്തിലുണ്ടായ മാറ്റങ്ങള്‍ മൂലം കൂടുതല്‍ പ്രദേശങ്ങള്‍ ദുരന്തസാധ്യതാ പ്രദേശങ്ങള്‍ ആയി മാറുകയും ചെയ്തിട്ടുണ്ട്. വയനാടിന്‍റെ ഭൂവിസ്തീര്‍ണ്ണത്തിന്‍റെ 21 ശതമാനവും (449 ച .കീ) അതിതീവ്ര മേഖലയില്‍പ്പെടുമ്പോൾ, 49 ശതമാനം പ്രദേശങ്ങളും (1043ച.കി) മിതസാധ്യതാ മേഖലയിലും, 30 ശതമാനം പ്രദേശങ്ങള്‍ (640 ച .കീ) കുറഞ്ഞ സാധ്യതാമേഖലയിലും ആണ് ഉൾപ്പെടുക.

സഞ്ചാരികളുടെ സ്വർഗമായ വയനാട്ടിലെ അതിമനോഹരമായ പ്രദേശങ്ങളാണ് ഇക്കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ പലപ്പോഴായി ഉരുളെടുത്തത് പോയത്.   അതിൽ ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തം തീർത്ത മരവെപ്പുകൾക്കിടയിലാണ് വയനാട് ജനത ഇന്ന്. പ്രകൃതിമനോഹരമായ പുത്തുമലയെ പഴയ രീതിയിൽ വീണ്ടെടുക്കാൻ ഇനി സാധ്യമല്ലെങ്കിലും ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് ജീവിക്കുന്ന പുത്തുമലയിലെ ജനങ്ങൾക്ക് പുതിയൊരു ജീവിതം തുടങ്ങാൻ സാധ്യമാവട്ടെ.

metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Pag

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment