മോശം കാലാവസ്ഥ കരിപ്പൂരില്‍ ഇറക്കേണ്ട വിമാനങ്ങള്‍ കൊച്ചിയില്‍ ഇറക്കി, ഇന്നും മഴ തുടരും
മോശം കാലാവസ്ഥയെ തുടര്‍ന്ന് കരിപ്പൂരില്‍ ഇറക്കേണ്ട വിമാനങ്ങള്‍ നെടുമ്പാശ്ശേരിയില്‍ ഇറക്കി. അഞ്ച് വിമാനങ്ങളാണ് ഇങ്ങനെ കൊച്ചിയിലേക്ക് തിരിച്ചുവിട്ടത് . ഇതില്‍ നാല് വിമാനങ്ങള്‍ പിന്നീട് കരിപ്പൂരിലേക്ക് തന്നെ തിരിച്ചു. ഒരു വിമാനം നെടുമ്പാശ്ശേരിയില്‍ തന്നെ ഇപ്പോഴും തുടരുന്നുണ്ട്.
നെടുമ്പാശ്ശേരിയില്‍ തന്നെ തുടരുന്നത് എയര്‍ ഇന്ത്യ എക്സ്പ്രസാണ് . വിമാനം കൊച്ചിയില്‍ ഇറക്കിയതില്‍ വന്‍ പ്രതിഷേധവുമായി യാത്രക്കാര്‍ രംഗത്തുവന്നു.
യാത്രക്കാരുടെ ആവശ്യം വിമാനത്തില്‍ തിരികെ കോഴിക്കോട്ടേക്ക് എത്തിക്കണമെന്നായിരുന്നു . വിമാനത്താവളത്തിലേക്ക് പോകണമെന്ന് ജീവനക്കാര്‍ ഇവരോട് ആവശ്യപ്പെട്ടെങ്കിലും യാത്രക്കാര്‍ ഇത് നിരസിച്ചു.

അതേസമയം കേരളത്തിൽ ഇന്നും മഴ തുടരും.ചിലയിടങ്ങളില്‍ അതിശക്തമായ മഴ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ വടക്കന്‍ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ് .
ആലപ്പുഴയിലും എറണാംകുളം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് . അതേസമയം, കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരളാതീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതിനാല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കാണ്. തെക്കന്‍ തെലങ്കാനയ്ക്ക് മുകളിലായി ഒരു ചക്രവാതച്ചുഴിയും തെക്കന്‍ മഹാരാഷ്ട്ര തീരം മുതല്‍ തെക്കന്‍ കേരളത്തിന് സമീപം വരെ ഒരു ന്യൂനമര്‍ദ്ദപാത്തിയും നിലനില്‍ക്കുന്നു. ഇതിന്റെ സ്വാധീനഫലമായാണ് കേരളത്തിൽ മഴ തുടരുന്നത്.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.