ഓസ്ട്രേലിയയിൽ വൻ നാശം വിതച്ച് ചുഴലിക്കാറ്റ് ആൽഫ്രഡ്:

ഓസ്ട്രേലിയയിൽ വൻ നാശം വിതച്ച് ചുഴലിക്കാറ്റ് ആൽഫ്രഡ്

ആൽഫ്രഡ് കരയിലേക്ക് അടുത്തപ്പോൾ ശക്തി കുറഞ്ഞെങ്കിലും ചുഴലിക്കാറ്റിന് പിന്നാലെ ഓസ്ട്രേലിയയിൽ വൻ നാശനഷ്ടങ്ങൾ ആണ് ഉണ്ടായത്. വലിയ രീതിയിൽ വൈദ്യുതി മുടങ്ങി. ഉഷ്ണ മേഖല ചുഴലിക്കാറ്റായ ആൽഫ്രഡ് ക്വീൻസ്ലാൻഡ് സംസ്ഥാനത്ത് കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും കാരണമായി.  ക്വീൻസ്ലാൻഡിന്റെ തെക്ക് കിഴക്കൻ മേഖലയിൽ 316540 ആളുകൾക്കാണ് വൈദ്യുതി ബന്ധം മുടങ്ങിയത്. ചുഴലിക്കാറ്റ് ക്വീൻസ്ലാൻഡ് തീരത്തേക്ക് എത്തിയത് ശനിയാഴ്ചയാണ്. പലതവണ ശക്തി പ്രാപിക്കുകയും ശോഷിക്കുകയും ചെയ്ത ചുഴലിക്കാറ്റ് 16 ദിവസത്തെ മുന്നറിയിപ്പുകൾക്ക് ശേഷമാണ് കരതൊട്ടത്. 

കനത്ത മഴ, നാശനഷ്ടമുണ്ടാക്കുന്ന കാറ്റ്, തീരദേശ തിരമാലകളുടെ ആഘാതം എന്നിവ വരും ദിവസങ്ങളിലും തുടരുമെന്നാണ് ഓസ്ട്രേലിയൻ കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പിൽ പറയുന്നത്. മണിക്കൂറിൽ 90കിലോമീറ്റർ ശക്തിയിലാണ് ആൽഫ്രഡ് കരയിലേക്ക് എത്തിയത്. ഞായറാഴ്ച വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിച്ച ബ്രിസ്ബേൻ വിമാനത്താവളം സർവ്വീസുകൾ കനത്ത കാറ്റിൽ ബാധിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് സമൂഹമാധ്യമങ്ങളിൽ അധികൃതർ നൽകുന്ന മുന്നറിയിപ്പ് . ആയിരക്കിലേറെ സ്കൂളുകൾക്ക് ചുഴലിക്കാറ്റ് പശ്ചാത്തലത്തിൽ ഓസ്ട്രേലിയ അവധി പ്രഖ്യാപിച്ചിരുന്നു.  

ഓസ്ട്രേലിയയിലെ ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ നഗരമാണ് ബ്രിസ്ബേൻ. ആൽഫ്രഡ് ചുഴലിക്കാറ്റ് സമുദ്രത്തിലൂടെ മുന്നോട്ട് നീങ്ങിയത് വളരെ സാവധാനത്തിലാണ്. ചുഴലിക്കാറ്റ് കരതൊട്ടത് 16 ദിവസമെടുത്താണ്. ഈ സമയത്തിനുള്ളിൽ ചുഴലിക്കാറ്റിന്‍റെ ശക്തി കുറഞ്ഞെങ്കിലും ആഘാതങ്ങള്‍ക്ക് കുറവില്ല, അതിനാലാണ് മുന്നറിയിപ്പുകൾ പിൻവലിക്കാത്തത് എന്ന് കാലാവസ്ഥ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. കാലാവസ്ഥാ വകുപ്പിന്‍റെ കണക്കുകൾ പ്രകാരം വെള്ളിയാഴ്ച വടക്കൻ ന്യൂ സൌത്ത് വെയിൽസിലും തെക്കുകിഴക്കൻ ക്വീൻസ്‌ലാൻഡിലും ഏകദേശം 200 മില്ലിമീറ്റർ മഴയാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. 

50 വർഷത്തിനിടെ ആദ്യമായാണ് ഇത്തരമൊരു ചുഴലിക്കാറ്റ് ഓസ്‌ട്രേലിയയുടെ കിഴക്കൻ തീരത്ത് വീശുന്നത്. സാധാരണയായി ഓസ്‌ട്രേലിയയുടെ വടക്കൻ പ്രദേശങ്ങളിലേക്ക് സഞ്ചരിക്കുന്ന രീതിയിലാണ് ചുഴലിക്കാറ്റുകള്‍ രൂപപ്പെട്ടിട്ടുള്ളത്. 1974 ലെ ട്രോപ്പിക്കൽ സൈക്ലോൺ സോയി ആയിരുന്നു ഏറ്റവും ഒടുവില്‍ മേഖലയിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റ്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായാണ് ആൽഫ്രഡ് ചുഴലിക്കാറ്റ് അടിച്ചത് . വ്യാഴാഴ്ച രാത്രിയോടെ ചുഴലിക്കാറ്റ് ആഞ്ഞടിക്കുമെന്നാണ് ആദ്യം പ്രതീക്ഷിച്ചിരുന്നത് . എന്നാല്‍ പിന്നീട് ഇത് വെള്ളിയാഴ്ചയാകുകയും ശേഷം ശനിയാഴ്ചയാകുകയും ചെയ്തത് ഈ പ്രകൃതത്തിന്റെ സൂചനയാണ് നൽകുന്നത്. 

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.