ത്യാഗത്തിന്റെ സന്ദേശമുയര്‍ത്തി അറഫാ സംഗമം ഇന്ന്: താപനില 45 ഡിഗ്രി വരെ ഉയരുമെന്ന് മുന്നറിയിപ്പ്

ത്യാഗത്തിന്റെ സന്ദേശമുയര്‍ത്തി അറഫാ സംഗമം ഇന്ന്: താപനില 45 ഡിഗ്രി വരെ ഉയരുമെന്ന് മുന്നറിയിപ്പ്

ത്യാഗത്തിന്റെ സന്ദേശമുയര്‍ത്തി ഇന്ന് അറഫാ സംഗമത്തിന് പുണ്യ ഭൂമി സാക്ഷ്യം വഹിക്കും. യൗമു തര്‍വ്വിയയായ ദുല്‍ഹിജ്ജ എട്ടിന് ഒരു പകലും രാത്രിയും തമ്പുകളുടെ നഗരിയായ മിനായില്‍ സംഗമിച്ചതിനു ശേഷമാണ് പ്രാര്‍ഥനാനിര്‍ഭരമായ മനസ്സുമായി തീര്‍ഥാടകര്‍ പുലര്‍ച്ചെയോടെ അറഫയില്‍ എത്തുക.

കനത്ത ചൂട്; താപനില 45 ഡിഗ്രി വരെ ഉയരും

ഹജ്ജ് വേളയില്‍ താപനില ഉയരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മുന്നറിയിപ്പിനെ തുടര്‍ന്ന് അറഫയില്‍ സുരക്ഷാ നടപടികള്‍ കര്‍ശനമാക്കിയിട്ടുണ്ട്. പുണ്യസ്ഥലങ്ങളില്‍ പരമാവധി താപനില 40 ഡിഗ്രി സെല്‍ഷ്യസിനും 45 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കുമെന്നും കുറഞ്ഞ താപനില 27 ഡിഗ്രി സെല്‍ഷ്യസിനും 30 ഡിഗ്രി സെല്‍ഷ്യസിനും ഇടയില്‍ വ്യത്യാസപ്പെടുമെന്നും എൻ സി എം മുന്നറിയിപ്പ് നൽകുന്നു. ഇതേ തുടര്‍ന്ന് അറഫാ ദിനത്തില്‍ രാവിലെ പത്ത് മുതല്‍ വൈകിട്ട് നാലുവരെ ഹാജിമാര്‍ അറഫയിലെ ടെന്റുകളില്‍ തന്നെ കഴിയണമെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.

അതേസമയം ഇന്ന് ളുഹര്‍ നിസ്‌കാരത്തോടെ അറഫയിലെ മസ്ജിദുന്നമിറയില്‍ നടക്കുന്ന അറഫാ ഖുത്വുബയോടെയാണ് അറഫാ സംഗമത്തിന് തുടക്കമാവുക. വിവിധ ലോക രാജ്യങ്ങളില്‍ നിന്നും സഊദിയില്‍ നിന്നുമായി 20 ലക്ഷത്തിലേറെ ഹാജിമാരാണ് ഈ വര്‍ഷത്തെ അറഫാ സംഗമത്തിന് സാക്ഷ്യം വഹിക്കാൻ എത്തുക.

ളുഹ്ര്‍, അസര്‍ നിസ്‌കാരങ്ങള്‍ ഇവിടെ വെച്ച് ഒന്നിച്ചു നിർവഹിച്ച് അഷ്ടദിക്കുകളില്‍ നിന്നും ഒഴുകിയെത്തിയ ജനലക്ഷങ്ങള്‍ കനത്ത ചൂടിനെ അതിജീവിച്ച് അറഫാ മൈതാനിയില്‍ ഒത്തുചേര്‍ന്നതോടെ ഇസ്‌ലാമിക സാഹോദര്യത്തിന്റെ പരിഛേദമായി മാറും. ഇസ്‌റാഈല്‍ ഫലസ്തീനില്‍ സംഹാരതാണ്ഡവമാടി പതിനായിരക്കണക്കിന് മനുഷ്യജീവനുകള്‍ അപഹരിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ നടക്കുക. പീഢനമനുഭവിക്കുന്നവര്‍ക്കു വേണ്ടിയുള്ള പ്രത്യേക പ്രാര്‍ഥനയും അറഫാ ഖുത്വുബയില്‍ നടക്കുന്നുണ്ട്.

1,400 വര്‍ഷങ്ങള്‍ക്കു മുമ്പ് അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി (സ) തങ്ങള്‍ തന്റെ ലക്ഷത്തിലധികം വരുന്ന അനുചരന്മാരെ ഒരുമിച്ചുകൂട്ടി നടത്തിയ ഹജ്ജത്തുല്‍ വിദാഇലെ (വിടവാങ്ങല്‍ പ്രഭാഷണം) മാനവിക പ്രഖ്യാപനമായ അറഫാ പ്രഭാഷണത്തിന്റെ സ്മരണ പുതുക്കിയാണ് എല്ലാവര്‍ഷവും അറഫാ സംഗമവും പ്രഭാഷണവും നടക്കുക .

അറഫ മൈതാനിയുടെ മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ജബല്‍ റഹ്മയായിരുന്നു തിരുനബിയുടെ വിടവാങ്ങല്‍ പ്രസംഗത്തിന് വേദിയായിരുന്നത്. മക്കയില്‍ നിന്ന് ഏകദേശം 20 കി മീ (12 മൈല്‍) തെക്കുകിഴക്കായിട്ടാണ് ജബല്‍ അല്‍ റഹ്മ (‘കരുണയുടെ പര്‍വതം’) എന്ന പേരില്‍ കൂടി അറിയപ്പെടുന്ന അറഫ മല സ്ഥിതി ചെയ്യുന്നു. ഏകദേശം 70 മീറ്റര്‍ (230 അടി) ഉയരമുള്ള അറഫയുടെ ഏറ്റവും ഉയര്‍ന്ന ഭാഗത്തിന് 454 മീറ്റര്‍ ഉയരമാണ് ഉള്ളത്.

ഹജ്ജ് വേളയിലെ അറഫാ ദിനത്തില്‍ ദിക്‌റുകളും മറ്റും ഇബാദത്തുകളുമായി പ്രഭാതം മുതല്‍ പ്രദോഷം വരെ ഹാജിമാര്‍ അറഫയില്‍ കഴിയും. സൂര്യാസ്തമയ ശേഷം ഹാജിമാര്‍ മുസ്ദലിഫയിലേക്ക് നീങ്ങി, അവിടെ നിന്നും ശേഖരിക്കുന്ന ചെറിയ കല്ലുകളുപയോഗിച്ചാണ് വെള്ളിയാഴ്ച്ച മുതല്‍ ഹാജിമാര്‍ ജംറയില്‍ കല്ലേറ് കര്‍മം നിര്‍വഹിക്കുക. വെള്ളിയാഴ്ച്ച പുലര്‍ച്ചെയോടെ ഹാജിമാര്‍ മിനയില്‍ തിരിച്ചെത്തിയാണ് കല്ലേറ് കർമ്മം ചെയ്യുക . അതിനുശേഷമാണ് തമ്പുകളിലെത്തുന്ന തീര്‍ഥാടകര്‍ മറ്റ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കും.

സഊദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് നാടുകളില്‍ വെള്ളിയാഴ്ചയാണ് ബലിപെരുന്നാള്‍. ബലി പെരുന്നാള്‍ ദിവസം ജംറകളിലെ കല്ലേറ് കര്‍മം പൂര്‍ത്തിയാക്കിയ ശേഷം മക്കയിലെ മസ്ജിദുല്‍ ഹറമിലെത്തി ത്വവാഫ് കര്‍മം പൂര്‍ത്തിയാക്കി തുടര്‍ന്ന് സൂര്യാസ്തമയത്തോടെ ഹാജിമാര്‍ രാപാര്‍ക്കുന്നതിനായി വീണ്ടും മിനയില്‍ തിരിച്ചെത്തും.

ശൈഖ് ഡോ. സ്വാലിഹ് ബിന്‍ ഹുമൈദ് ഈ വര്‍ഷത്തെ അറഫാ ഖുതുബ നിര്‍വഹിക്കും. മസ്ജിദുല്‍ ഹറമിലെ ഇമാമും പ്രഭാഷകനുമായ ശൈഖ് ഡോ. സ്വാലിഹ് ബിന്‍ ഹുമൈദ് അറഫയിലെ മസ്ജിദുന്നമിറയില്‍ വച്ച് ഈ വര്‍ഷത്തെ അറഫാ ഖുതുബ നിര്‍വഹിക്കും.

metbeat news

Tag: Arafa Sangam today carries message of sacrifice: Warning that temperature may rise to 45 degrees

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.