ഭൂകമ്പത്തിനും സൂനാമിയ്ക്കും മുൻപ് തീരത്തടിയുന്ന അപൂർവയിനം ഓർ മത്സ്യം തമിഴ്നാട് തീരത്ത്
കടലിന്റെ അടിത്തട്ടിൽ കഴിയുന്ന ഓർ മത്സ്യം തമിഴ്നാട് തീരത്ത്. വെള്ളിനിറത്തിൽ റിബൺ പോലെ ശരീരമുള്ള മത്സ്യത്തിന് 30 അടിയോളം നീളമുണ്ട്. സമുദ്രോപരിതലത്തിലെത്തിയ ഓർ മത്സ്യം മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങിയതായിരുന്നു. സമൂഹമാധ്യമങ്ങളിൽ സംഭവത്തിന്റെ വീഡിയോ വൈറലാണ്.
ഓർമത്സ്യങ്ങൾ സാധാരണ ഗതിയിൽ സമുദ്രോപരിതലത്തിൽ നിന്നും 656 മുതൽ 3,200 അടി വരെ താഴ്ചയിലാണ് ജീവിക്കുന്നത്. ആഴക്കടലിൽ വസിക്കുന്ന ഓര്‍മത്സ്യങ്ങൾ കടലിനടിയില്‍ ശക്തമായ ഭൂകമ്പമോ അഗ്നിപര്‍വത സ്‌ഫോടനമോ ഉണ്ടാകുന്ന സാഹചര്യത്തിലാണ് ജലോപരിതലത്തില്‍ എത്തുന്നതെന്നാണ് പറയപ്പെടുന്നത്. 2011 ൽ ഫുകുഷിമ ഭൂകമ്പവും സൂനാമിയും ഉണ്ടാകുന്നതിന് മുൻപുള്ള രണ്ടു വർഷങ്ങളിൽ ഡസൻ കണക്കിന് ഓര്‍മത്സ്യങ്ങൾ തീരത്തു വന്നടിഞ്ഞതായി കണ്ടെത്തിയതോടെ ഈ വിശ്വാസത്തിന് ആഴം കൂടുകയും ചെയ്തു.
എന്നാൽ ഇക്കാര്യത്തിന് ശാസ്ത്രീയ അടിത്തറയില്ലെന്നാണ് വിദഗ്ധർ പറയുന്നത്. സമുദ്ര പ്രവാഹത്തിലെ വ്യതിയാനമോ ആരോഗ്യകാരണങ്ങളോ മൂലമാണ് ഓർമത്സ്യങ്ങൾ ഉപരിതലത്തിലേക്ക് എത്തുന്നതെന്നും പലപ്പോഴും അവയെ തീരത്ത് ചത്ത നിലയിൽ കണ്ടെത്തുന്നതിന് പിന്നിലെ കാരണം ഇതാണെന്നും വിദഗ്ധർ സൂചിപ്പിക്കുന്നു.
Tag: A rare species of oar fish washes up on the coast of Tamil Nadu before earthquakes and tsunamis