75 ശതമാനത്തോളം നിറഞ്ഞ് കേരളത്തിലെ ഡാമുകൾ: 2018ലെ പ്രളയ ശേഷം ആദ്യം
കേരളത്തിൽ കാലവർഷം തുടങ്ങി രണ്ടുമാസമായപ്പോൾ 75 ശതമാനത്തോളം നിറഞ്ഞ് കേരളത്തിലെ ഡാമുകൾ. വൈദ്യുതോത്പാദനം പൂർണതോതിലായിട്ടും ജലനിരപ്പ് ഉയർന്നു തന്നെയാണ്. പരമാവധി സംഭരണശേഷിയിലെത്തിയ 11 ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ ഒൻപത് ഡാമുകൾ തുറക്കുകയും ചെയ്തു. തമിഴ്നാടിന്റെ പറമ്പിക്കുളം, അപ്പർ ഷോളയാർ ഡാമുകൾ നിറഞ്ഞതോടെ കേരളത്തിലേക്കാണ് വെള്ളം ഒഴുകി എത്തുന്നത്.
ഇടുക്കി ഡാമിൽ നീല അലർട്ട് ആണ്. ഷട്ടർവരെ ജലനിരപ്പെത്തിയിട്ടുണ്ട്. ആറടികൂടി സംഭരണ ശേഷിയുണ്ട് . ഓറഞ്ച് അലർട്ടുള്ള കക്കി ഡാം മഴ ശക്തമായാൽ തുറക്കേണ്ട സാഹചര്യമാണെന്ന് അധികൃതർ. കക്കയം, ബാണാസുരസാഗർ, പെരിങ്ങൽക്കുത്ത്, ഷോളയാർ, മാട്ടുപ്പെട്ടി, കല്ലാർകുട്ടി, ഇരട്ടയാർ, പൊൻമുടി, ലോവർ പെരിയാർ എന്നീ ഡാമുകളാണ് നിലവിൽ തുറന്നത്. 2018-ലെ പ്രളയത്തിനുശേഷം ഇതാദ്യമായാണ് ഡാമുകളിൽ ഇത്രയേറെ വെള്ളം നിറയുന്നത്.
9 ഡാമുകളിൽ 70% ത്തിനു മുകളിലാണ് വെള്ളം. ഇടുക്കി, ഇടമലയാർ, കക്കി, ബാണാസുരസാഗർ, മലമ്പുഴ, ചിമ്മിനി, കുറ്റ്യാടി, നെയ്യാർ, പീച്ചി എന്നീ ഡാമുകളിൽ ആണ് 70 ശതമാനത്തോളമോ അതിനുമുകളിലോ സംഭരണശേഷി എത്തിയിരിക്കുന്നത്. വൈദ്യുതിബോർഡിനു കീഴിലുള്ള ഡാമുകളിൽ ജലനിരപ്പു താഴ്ത്താനായി ജൂൺ ആദ്യംമുതൽ വൈദ്യുതി ഉത്പാദനം പരമാവധി വർദ്ധിപ്പിച്ചിരുന്നു. ദിവസേന 38-40 ദശലക്ഷം യൂണിറ്റ് ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും ജലനിരപ്പ് കുറഞ്ഞിട്ടില്ല.
വിവിധ ഡാമുകളിലെ സംഭരണശേഷി ഇങ്ങനെ
പറമ്പിക്കുളത്ത് പരമാവധി സംഭരണശേഷിയായ 1825 അടിയിൽ വെള്ളമെത്തി. അപ്പർ ഷോളയാറിൽ 3295 അടിയാണ് പരമാവധി ശേഷി, ഇപ്പോൾ 3292 അടി എത്തിയിട്ടുണ്ട്. അപ്പർ ഷോളയാറിൽനിന്ന് കേരള ഷോളയാറിലേക്കും അവിടെനിന്ന് പെരിങ്ങൽക്കുത്തിലേക്കുമാണ് വെള്ളമൊഴുക്കുന്നത്. പറമ്പിക്കുളത്തുനിന്ന് പെരിങ്ങൽക്കുത്തിലേക്ക് വെള്ളമെത്തുന്നുണ്ട്. നിലവിൽ പെരിങ്ങൽക്കുത്തിൽ രണ്ട് സ്ലൂയിസ് ഷട്ടറുകൾ ആണ് തുറന്നിട്ടുള്ളത്.
Tag: Discover how Kerala’s dams have reached over 75% capacity since the 2018 floods. Stay informed about water levels and their impact on the environment.