വയനാട്ടിൽ കനത്ത മഴ: മുണ്ടക്കൈ മേഖലയിൽ വലിയ ശബ്ദം കേട്ടതായി നാട്ടുകാർ, ഉരുൾപൊട്ടിയെന്ന് സംശയം
വയനാട്ടിൽ മഴ ശക്തമായ മഴ തുടരുന്നതിനു പിന്നാലെ മുണ്ടക്കൈ മേഖലയിൽ ഉരുൾപൊട്ടിയതായി സംശയം. മേഖലയിൽ നിന്ന് വലിയ ശബ്ദം കേട്ടതായി നാട്ടുകാർ പറയുന്നു. കനത്ത മഴയിൽ പുന്ന പുഴയിൽ ഒഴുക്ക് ശക്തമായിട്ടുണ്ട്. വില്ലേജ് റോഡിൽ വെള്ളം കയറിയിട്ടുണ്ട്. ചെളി കലങ്ങിയ വെള്ളമാണ് പുഴയിലൂടെ ഒഴുകുന്നത്. മണ്ണിടിച്ചിൽ എവിടെയെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കുമെന്ന് അധികൃതർ. മുണ്ടക്കൈ വനമേഖലയിൽ നൂറു മില്ലിമീറ്റർ മഴ പെയ്തുവെന്നാണ് ലഭ്യമാകുന്ന സൂചനകൾ. ഫയർഫോഴ്സും പൊലീസും മേഖലയിലേക്ക് തിരിച്ചു.
ചൂരൽമരയിൽ ശക്തമായ മഴ തുടരുന്നു. പുഞ്ചിരിമട്ടത്തും മുണ്ടക്കൈയിലും പരിശോധന നടത്തുമെന്ന് അധികൃതർ . ബെയ്ലി പാലത്തിന് അപ്പുറമാണ് എസ്റ്റേറ്റ് ജോലിക്കാർ താമസിക്കുന്ന മേഖല. വില്ലേജ് ഓഫീസർ അടക്കമുള്ള റവന്യൂ സംഘത്തെ സ്ഥലത്തേക്ക് പ്രവേശിക്കാതെ നാട്ടുകാർ പ്രതിഷേധിക്കുന്നു. പുനരധിവാസത്തിലെ പിഴവും സുരക്ഷാ വീഴ്ചയും ആരോപിച്ചാണ് നാട്ടുകാർ റവന്യൂ സംഘത്തെ തടഞ്ഞു വെച്ചത്. കൂടുതൽ തൊഴിലാളികളെ ട്രാക്ടറിൽ പുഴയ്ക്ക് ഇക്കരേക്ക് കൊണ്ടുവരുന്നു. ഉദ്യോഗസ്ഥരെത്താൻ വൈകിയെന്ന് ആരോപിച്ചാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത്.
‘നോ ഗോ സോണിൽ’ പ്രവേശിക്കരുതെന്ന് മുന്നറിയിപ്പ്
വയനാട്ടിലെ പുഞ്ചിരിമട്ടത്തിന് മുകളിലുള്ള വനത്തിനുള്ളിൽ പുതിയ ഉരുൾപൊട്ടലുണ്ടായതായി സ്ഥിരീകരണമില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അധികൃതർ. മുൻപുണ്ടായ ഉരുൾപൊട്ടലുകളിലെ മണ്ണും അവശിഷ്ടങ്ങളും മഴവെള്ളത്തോടൊപ്പം താഴേക്ക് ഒഴുകി വരുന്നു. മണ്ണൊലിപ്പ് പൂർണ്ണമായി അവസാനിക്കുന്നതുവരെ ഇത് കുറച്ചുകാലം തുടരുമെന്നും അധികൃതർ പറഞ്ഞു. പുഴയും അതിനോട് ചേർന്നുള്ള ‘നോ ഗോ സോണും’ വ്യക്തമായി അടയാളപ്പെടുത്തിയിട്ടുണ്ട്. ഈ ‘നോ ഗോ സോണിനുള്ളിൽ’ പ്രവേശിക്കരുത് എന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നുവെന്നും അധികൃതര്‍ മുന്നറിയിപ്പ് നൽകുന്നുണ്ട്.

വയനാട്ടില്‍ ശക്തമായ മഴ തുടരുന്നതിന് പിന്നാലെ പ്രതിഷേധവുമായി നാട്ടുകാർ
വയനാട്ടില്‍ ശക്തമായ മഴ തുടരുന്നതിന് പിന്നാലെ പ്രതിഷേധവുമായി നാട്ടുകാർ. സ്ഥലത്തെത്തിയ വില്ലേജ് ഓഫീസറെയും റവന്യു ഉദ്യോഗസ്ഥരെയും നാട്ടുകാർ തടഞ്ഞു വെച്ചു. ഉരുള്‍പൊട്ടല്‍ ധനസഹായവുമായി ബന്ധപ്പെട്ട് സർക്കാർ വാക്ക് പാലിച്ചില്ലെന്നാണ് നാട്ടുകാർ ആരോപണം ഉയർത്തിയത് .
ധനസഹായം വിതരണം ചെയ്തതില്‍ പാകപ്പിഴ ഉണ്ടായെന്നും സുരക്ഷിതമല്ലാത്ത സ്ഥലങ്ങള്‍ പോലും സുരക്ഷിതമെന്ന് അറിയിച്ച് ജനങ്ങളെ താമസിപ്പിച്ചെന്നും നാട്ടുകാർ ആരോപിക്കുന്നുണ്ട്. പ്രതിഷേധം ശക്തമായതോടെ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്. ഇവരെയും നാട്ടുകാർ തടഞ്ഞുവെച്ചു. പിന്നാലെ വില്ലേജ് ഓഫീസറും ഉദ്യോഗസ്ഥരും സ്ഥലത്ത് നിന്ന് പിൻവാങ്ങി.
നിലവില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടില്ലെന്നും ആശങ്കപ്പെടേണ്ടെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
9000 രൂപയ്ക്ക് ഞങ്ങള്‍ യാചിക്കുമ്പോൾ 195 കോടിയാണ് ഒഴുകി പോകുന്നത്. അന്ന് ഞങ്ങള്‍ പറഞ്ഞതാണ് ദിശ മാറ്റാൻ, അപ്പോള്‍ കടല്‍ഭിത്തി വരുമെന്ന് പറഞ്ഞു. ഒരു മഴ വന്നപ്പോള്‍ എല്ലാം പോകുന്നത് കണ്ടോ?’ – നാട്ടുകാരില്‍ ചിലർ പറഞ്ഞു. പുന്നപ്പുഴ കരകവിഞ്ഞ് ദിശമാറി ഒഴുകുകയാണ് ഇപ്പോൾ. പുന്നപ്പുഴ പഴയ രീതിയിലാക്കാൻ 195 കോടി രൂപയാണ് സർക്കാർ വകയിരുത്തിയിട്ടുള്ളത്. ആ പണം നല്‍കിയത് വെറുതെ ആയിയെന്നും നാട്ടുകാർ പറയുന്നു.
പുനരധിവാസത്തിലെ പിഴവ്, സുരക്ഷിത സ്ഥാനങ്ങളെ കുറിച്ച് തർക്കം ഇവയാണ് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നത്. തൊഴില്‍ നഷ്ടപ്പെട്ടവർക്ക് യാതൊരു തരത്തിലുള്ള സഹായവും ലഭിച്ചിട്ടില്ലെന്നും നാട്ടുകാർ പറഞ്ഞു.
Tag:Heavy rain in Wayanad: Locals heard a loud noise in the Mundakai area, suspecting a landslide