തിരുവാതിര ഞാറ്റുവേല ഇന്ന്; തിരിമുറിയാത്ത മഴ ലഭിക്കുമോ?

തിരുവാതിര ഞാറ്റുവേല ഇന്ന്; തിരിമുറിയാത്ത മഴ ലഭിക്കുമോ?

തിരിമുറിയാത്ത മഴ പ്രതീക്ഷിക്കുന്ന തിരുവാതിര ഞാറ്റുവേല ഇന്ന് ( ജൂൺ 22 ഞായറാഴ്ച ) പുലർച്ചെ 5 44 ന് തുടങ്ങി. അശ്വതി മുതൽ രേവതി വരെ 27 ഞാറ്റുവേലകൾ ഉണ്ടെങ്കിലും ഏറെ ശ്രദ്ധ നേടുന്നത് തിരുവാതിരയാണ്. കൃഷി ചെയ്യാൻ പറ്റിയ ഞാറ്റുവേല കൂടിയാണ് തിരുവാതിര ഞാറ്റുവേല. പഴമക്കാരുടെ കാർഷിക കലണ്ടറാണ് ഞാറ്റുവേല. അതനുസരിച്ച് എപ്പോൾ വിത്തിറക്കണമെന്നും, എപ്പോൾകൃഷി ചെയ്യണമെന്നും, എങ്ങനെ മഴ പെയ്യുമെന്നും ഒരു ഏകദേശ ധാരണ അവർക്കുണ്ടായിരുന്നു.

ഒരു വർഷം ലഭിക്കുന്ന മഴയുടെ അളവിനെയും കാർഷിക വിളകളുടെ വളർച്ചയെയും കൂടി അടിസ്ഥാനപ്പെടുത്തിയാണ് ഞാറ്റുവേലകൾ കുറിച്ചിട്ടുള്ളത്. ഭൂമിയിൽ നിന്നും സൂര്യനെ നോക്കുമ്പോൾ സൂര്യൻ ഏതു നക്ഷത്രത്തിന് അടുത്താണോ നിൽക്കുന്നത് അതാണ് ഞാറ്റുവേല എന്നറിയപ്പെടുക. തിരുവാതിര ഞാറ്റുവേല കുറിച്ച് ഒരു പഴമൊഴിയുണ്ട്. കൊമ്പൊടിച്ചു കുത്തിയാലും കിളിര്‍ക്കും എന്നാണ് പറയാറ്.

മലയാള മാസമായ മിഥുനം എട്ടിനാണ് തിരുവാതിര ഞാറ്റുവേല. സാധാരണ തിരിമുറിയാത്ത മഴയെന്നാണ് തിരുവാതിര ഞാറ്റുവേലയെകുറിച്ച് പറയുക. ഫലവൃക്ഷത്തൈകളും ചെടികളും നടാന്‍ ഏറ്റവും അനുയോജ്യമായ സമയം എന്നാണ് കര്‍ഷകര്‍ ഇതേ കുറിച്ച് പറയുന്നത്. തിരുവാതിര ഞാറ്റുവേലയ്ക്ക് ഒരാഴ്ച വെയിലും ഒരാഴ്ച മഴയുമാണ്. ഞാറ്റുവേല നീണ്ടുനിൽക്കുക രണ്ടാഴ്ച ത്തോളം ആണ് .

ഞാറ്റുവേലകള്‍ 27 തരം

27 നക്ഷത്രങ്ങള്‍ക്ക് 27 ഞാറ്റുവേലകൾ. ഇതില്‍ 10 എണ്ണം നന്നായി മഴ ലഭിക്കുന്നവയാണ്. എല്ലാ ഞാറ്റുവേലകളുടെയും ശരാശരി ദൈര്‍ഘ്യം പതിമൂന്നര ദിവസമാണെങ്കില്‍ തിരുവാതിരയുടേത് 15 ദിവസമാണ്. ഇതില്‍ ഒരാഴ്ച മഴ കിട്ടുമെന്നാണ് കര്‍ഷകരുടെ വിശ്വാസം. കുരുമുളകിന്റെ പരാഗണം ഈ സമയത്താണ്. ഇതാണ് മുന്‍പ് സാമൂതിരി രാജാവ് പറഞ്ഞത്. വൈദേശികര്‍ നമ്മുടെ കുരുമുളക് കൊണ്ടുപോയാലും തിരുവാതിര ഞാറ്റുവേല കൊണ്ടുപോകാന്‍ കഴിയില്ലല്ലോ എന്ന്.

ഇത്തവണത്തെ ഞാറ്റുവേലയും മഴയും

ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഇന്നുമുതൽ മഴ ശക്തി പ്രാപിച്ചു തുടങ്ങുമെന്ന് മെറ്റ്ബീറ്റ് വെതർ നിരീക്ഷകർ. കേരളത്തിൽ മഴയ്ക്ക് അനുകൂല സാഹചര്യമാണ് നിലവിൽ. ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കാണ് സാധ്യത. വെയിൽ ആണെങ്കിൽ പോലും പെട്ടെന്ന് കോരിച്ചൊരിയുന്ന മഴ പ്രതീക്ഷിക്കാം.

കൃഷിയും കൃഷി രീതികളും മാറി

മുൻകാലങ്ങളിൽ തിരുവാതിര ഞാറ്റുവേലയ്ക്ക് വേണ്ടി ഒരുപാട് ഒരുക്കങ്ങൾ നടക്കും. കൃഷിക്ക് വേണ്ട നടീൽ വസ്തുക്കൾ എല്ലാം നേരത്തെ തയ്യാറാക്കി വെക്കും.

ഇടവ മാസത്തിലെ കനത്ത മഴയും അതിനെ തുടർന്ന് ഉയർന്ന പ്രദേശങ്ങളിൽ നിന്ന് എക്കൽ മണ്ണ് ഒലിച്ച് കൃഷിയിടങ്ങളിൽ വന്ന് അടിയുന്നു. ഈ ഫലപുഷ്ടമായ മണ്ണാണ് അന്നത്തെ കൃഷിയുടെ ഏറ്റവും വലിയ വളം. എന്നാൽ മലയാളിയുടെ കൃഷിയും കൃഷി രീതികളും മാറി, ഒപ്പം കാലാവസ്ഥയും, ഏത് സമയത്തും ഏത് വിളയും നടാമെന്നും വിളവെടുക്കാമെന്നുള്ള സ്ഥിതി വിശേഷം സംജാതമായി. ഇത്തവണ തിരുവാതിര ഞാറ്റുവേലയുടെ തുടക്കത്തിൽ തന്നെ മഴ ലഭിച്ചത് കർഷകരെ സംബന്ധിച്ച് നല്ല പ്രതീക്ഷയാണ് നൽകുന്നത്. കഴിഞ്ഞവർഷവും തിരുവാതിര ഞാറ്റുവേലയുടെ തുടക്കത്തിൽ മഴ ലഭിച്ചിരുന്നു.

അതേസമയം ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് ശക്തമായ മഴ കണക്കിലെടുത്ത് കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. വരും മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്കും 40 കിലോമീറ്റർ വേഗത്തിൽ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

metbeat news

Tag:Thiruvathira Njattuvel today; Will there be uninterrupted rain?

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.