മഴ കനത്തു: റോഡുകളിൽ വെള്ളക്കെട്ട് രൂക്ഷം, നദിയിൽ ജലനിരപ്പ് ഉയരുന്നു
കാലവർഷം വീണ്ടും ശക്തി ആർജ്ജിച്ചപ്പോൾ റോഡുകളിൽ വെള്ളക്കെട്ട് രൂക്ഷമാകുന്നു. കോഴിക്കോട് മാനാഞ്ചിറയിൽ റോഡിൽ വെള്ളക്കെട്ട് രൂക്ഷമാണ്. വെള്ളക്കെട്ട് രൂക്ഷമായതോടെ യാത്രക്കാർ ദുരിതത്തിൽ ആയിട്ടുണ്ട്. തിരുവനന്തപുരത്ത് ശക്തമായ കാറ്റിൽ വീടിൻ്റെ മേൽക്കൂര തകർന്ന് വീണു. പെരുമാതുറ സ്വദേശി സീന റഷീദിൻ്റെ വീടിൻ്റെ മേൽക്കൂരയാണ് റോഡിലേക്ക് വീണത്. ഇരുമ്പ് ഷീറ്റിട്ട മേൽക്കൂരയാണ് പൂർണമായി റോഡിലേക്ക് തെറിച്ച് വീണത്. ജനത്തിരക്കുള്ള സമയമായിരുന്നെങ്കിലും ആരും അപകടത്തിൽ പെടാതെ രക്ഷപ്പെട്ടു. തുടർന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തുകയും ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.
അതേസമയം കൊല്ലം ജില്ലയിലെ പള്ളിക്കൽ നദിയിൽ ജലനിരപ്പുയരുന്നു. നദിയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കുക.
സംസ്ഥാന ജലസേചന വകുപ്പിൻറെ ആനയാടി സ്റ്റേഷനിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്ന സാഹചര്യത്തിലാണ് പള്ളിക്കൽ നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നൽകിയത് .
യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.
അധികൃതരുടെ നിർദ്ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.
അതേസമയം വടക്കൻ കർണാടകയ്ക്കും മറാത്താവാഡയ്ക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു.
മറ്റൊരു ചക്രവാതചുഴി വടക്കൻ തീരദേശ ആന്ധ്രാപ്രാദേശിന് സമീപം മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ സ്ഥിതിചെയ്യുന്നു.
വടക്കൻ ഒഡിഷക്ക് മുകളിലും ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്.
കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുകയാണ്. അതിനാൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത. ജൂൺ 14 -17 തീയതികളിൽ ഒറ്റപ്പെട്ട അതി തീവ്ര മഴയ്ക്കും; ജൂൺ 14 -18 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു . ജൂൺ 14 മുതൽ 16 ന് കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 50 -60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ശക്തമാകാനും സാധ്യത.
Tag: Heavy rain: Roads are flooded, water levels in the river are rising