kerala weather 21/05/25: കണ്ണൂർ കാസർകോട് ജില്ലകളിൽ മഴ തുടരുന്നു
തിങ്കളാഴ്ച തുടങ്ങിയ മഴ ഇന്നും കണ്ണൂർ,കാസർകോട് ജില്ലകളിൽ തുടരുകയാണ്. പടന്നക്കാട് കഴിഞ്ഞ 24 മണിക്കൂറിൽ 181 mm മഴ ലഭിച്ചു.
കണ്ണൂർ ടൗണിൽ കഴിഞ്ഞ 29 മണിക്കൂറിൽ 198 mm മഴയും, നീലേശ്വരം കഴിഞ്ഞ 10 മണിക്കൂറിൽ 139 mm,പുല്ലൂർ 185 mm കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തി. വരും മണിക്കൂറിൽ ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും മഴ പ്രതീക്ഷിക്കാം. കഴിഞ്ഞദിവസം നാല് ജില്ലകളിൽ കാലാവസ്ഥ വകുപ്പ് തീവ്രമായ മഴ കണക്കിലെടുത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
ഇന്നലെ പെയ്ത കനത്ത മഴയിൽ കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. പലയിടത്തും റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഗതാഗത തടസ്സം നേരിട്ടു. കോഴിക്കോട് ജില്ലയിൽ കനത്ത മഴയിൽ ഒരു മരണവും ഉണ്ടായി. മരണം സംഭവിച്ചത് മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞാണ്. ശക്തമായി പെയ്ത മഴ മണിക്കൂറുകളോളം നീണ്ടതോടെ കാരശ്ശേരി അങ്ങാടിയിൽ എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയുടെ ഇരുഭാഗങ്ങളിലും ഉള്ള പ്രദേശങ്ങളിലെല്ലാം വെള്ളം കയറി.
പെട്രോൾ പമ്പിലും വെള്ളം കയറി. മുക്കം ഹൈസ്കൂളിൽ നിന്ന് പിസി ജംഗ്ഷനിലേക്ക് എത്തുന്ന റോഡിൽ വെള്ളം ശക്തമായി ഒലിച്ചിറങ്ങിയതോടെ ഗതാഗത തടസ്സം രൂക്ഷമായി. മുക്കം ടൗണിൽ കാരശ്ശേരി ബാങ്കിന് മുൻവശത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. കോടഞ്ചേരി വനമേഖലയിൽ ശക്തമായ മഴ ലഭിച്ചത് ഇരുവരഞ്ഞി പുഴയുടെ ജലനിരപ്പ് ഉയർന്നതിന് കാരണമായി. അരിമ്പാറ പതങ്കയം മേഖലയിലെ പുഴയിൽ ഇറങ്ങുന്നതിന് വിലക്കേർപ്പെടുത്തി. പയ്യന്നൂർ ഗവൺമെന്റ് ആശുപത്രിയുടെ പഴയ കെട്ടിടത്തിന്റെ സൺഷൈഡുകൾ ഇടിഞ്ഞുവീണു.
അതേസമയം തിങ്കളാഴ്ച മുതൽ ലഭിച്ച കനത്ത മഴയ്ക്ക് അടുത്ത 24 മണിക്കൂറിൽ ആശ്വാസം ഉണ്ടാകും. എങ്കിലും വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കാം. മെയ് 23 മുതൽ വടക്കൻ കേരളത്തിൽ വീണ്ടും മഴ ശക്തിപ്പെട്ടു തുടങ്ങും.
Tag:kerala weather 21/05/25: Rain continues in Kannur and Kasaragod districts