യു.എ.ഇയില്‍ ഇന്ന് ബുധനാഴ്ച ചിലയിടങ്ങളില്‍ ഉച്ചയ്ക്ക് ശേഷം ഇടിയോടെ മഴയ്ക്ക് സാധ്യത.കിഴക്കു ഭാഗത്ത് രൂപപ്പെടുന്ന സംവഹന മേഘങ്ങള്‍ ഉച്ചയോടെ ചില ഉൾനാടൻ ഭാഗങ്ങളില്‍ വ്യാപിക്കാന്‍ സാധ്യതയുണ്ട്. ഇടിയോടെ മഴയും കാറ്റും മിന്നലും ഉണ്ടാകാം.
കിഴക്ക് ഭാഗം ഭാഗികമായി മേഘാവൃതവും ചില പ്രദേശങ്ങളില്‍ പൊടികാറ്റ് വീശാനും ഇടയാക്കുമെന്നും യു.എ. ഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ഗള്‍ഫ് മേഖലയില്‍ ജൂണോടെ കടുത്ത ഉഷ്ണം ആരംഭിച്ചിട്ടുണ്ട്. ചൂട് കൂടുമ്പോഴുള്ള സ്വാഭാവിക താപ സംവഹന മഴയാണ് ലഭിക്കുന്നതെന്നും വാഹനം ഓടിക്കുന്നവർ സുരക്ഷിത വേഗത പാലിക്കണമെന്നും ദൃശ്യപരതയെ മഴ ബാധിക്കാമെന്നും മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകർ പറഞ്ഞു.
യു.എ.ഇയിൽ ഏതാനും ദിവസമായി തുടരുന്ന മണൽക്കാറ്റ് ദുബൈ വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ ബാധിച്ചിട്ടില്ലെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. ചൊവ്വാഴ്ചയാണ് രാജ്യത്ത് ശക്തമായ മണൽക്കാറ്റുണ്ടായത്. ദുബൈ, അബൂദബി മേഖലകളിൽ ചില ഭാഗത്ത് ദൃശ്യപരത (visibility) 500 മീറ്ററായി വരെ കുറഞ്ഞിരുന്നു. ദുബൈ അന്താരാഷ്ട്ര വിമാനത്താവളം (DXB) ദുബൈ വേൾഡ് സെൻട്രൽ (DWC) എന്നിവിടങ്ങളിലെ സർവിസുകളെ ബാധിച്ചില്ലെന്ന് ദുബൈ വിമാനത്താവള വക്താവ് പറഞ്ഞു.
യു.എ.ഇ കാലാവസ്ഥാ വകുപ്പ് (NCM) ന്റെ പ്രവചന പ്രകാരം ഇന്നും ചൂടുള്ള അന്തരീക്ഷസ്ഥിതി തുടരും. ഒപ്പം ചൂടുമുണ്ടാകും. തിരശ്ചീന പൊടിക്കാറ്റും തുടരും. കഴിഞ്ഞ ദിവസത്തെ ശക്തമായ പൊടിക്കാറ്റ് കുവൈത്ത് വിമാനത്താവളത്തിലെ സർവിസുകളെ ബാധിച്ചിരുന്നു. ഇതുമൂലം നിരവധി വിമാനങ്ങൾ വൈകിയാണ് സർവിസ് നടത്തിയത്. തിങ്കളാഴ്ച കാഴ്ചാപരിധി കുറഞ്ഞതിനെ തുടർന്ന് കുവൈത്ത് വിമാനത്താവളവും കുവൈത്ത് വ്യോമപരിധിയും അടച്ചിട്ടിരുന്നു.
ദുബൈ വിമാനത്താവളത്തിലൂടെ പ്രതിവർഷം 29.1 ദശലക്ഷം യാത്രക്കാരാണ് യാത്ര ചെയ്യുന്നത്. ലോകത്തെ തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണിതെന്ന് ദുബൈ വിമാനത്താവളം ഡെപ്യൂട്ടി സി.ഇ.ഒ ജമാൽ അൽ ഹയ് പറഞ്ഞു.