തുർക്കിക്ക് പിന്നാലെ ഇന്ത്യയിലും ഭൂചലന സാധ്യതയെന്ന് പ്രവചനം: അശാസ്ത്രീയമെന്ന് വിദഗ്ധർ

ഇന്ത്യ, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന മേഖലയില്‍ വലിയ ഭൂചലനമുണ്ടാകുമെന്ന പ്രവചനവുമായി ഡച്ച് ഗോളശാസ്ത്ര ഗവേഷകൻ ഫ്രാങ്ക് ഹൂഗര്‍ബീറ്റ്‌സ്. തുര്‍ക്കിയിലും സിറിയയിലും നടന്ന ഭൂചലനങ്ങൾ ക‍ൃത്യമായി പ്രവചിച്ചെന്ന് അവകാശപ്പെടുന്ന ഡച്ച് ഗോള ശാസ്ത്ര ഗവേഷകൻ ആണ് ഫ്രാങ്ക്.

അഫ്ഗാനിസ്ഥാനിലാകും ആദ്യം ഭൂചലനമുണ്ടാകുകയെന്ന് വിഡിയോ സന്ദേശത്തില്‍ ഫ്രാങ്ക് പറയുന്നു. പാക്കിസ്ഥാനിൽ നാശം വിതച്ച് ഇന്ത്യയിലേക്കു പടരുന്ന ഭൂചലനം ഇന്ത്യന്‍ മഹാസമുദ്രത്തിലെത്തി അവസാനിക്കുമെന്നും പ്രവചനത്തിലുണ്ട്.

സോളര്‍ സിസ്റ്റം ജ്യോമട്രി സര്‍വേയാണ് പ്രവചനത്തിന് ഉപയോഗിക്കുന്നതെന്ന് ഫ്രാങ്ക് പറയുന്നു. ഇതിനു ശാസ്ത്രീയ അടിത്തറയില്ലെന്നും ഭൂമിയുടെ പ്രതലത്തിലോ ബഹിരാകാശത്തോ സംഭവിക്കുന്ന മാറ്റങ്ങളുമായി ഭൂചലനത്തിനു ബന്ധമില്ലെന്നും ഫ്രാങ്കിന്റെ പ്രവചങ്ങളൊക്കെ വെറും യാദൃച്ഛികമാണെന്നും ഭൗമ വിദഗ്ധർ പറയുന്നു.

തുര്‍ക്കി ഭൂചലനം ഫെബ്രുവരി 3ന് ട്വീറ്റിലൂടെയാണ് ഫ്രാങ്ക് പ്രവചിച്ചത്. സോളാർ ജ്യോമട്രി സര്‍വേ (എസ്എസ്ജിഇഒഎസ്) എന്ന ഗവേഷണ കേന്ദ്രത്തിലാണ് ഫ്രാങ്ക് ജോലി ചെയ്യുന്നത്. ആകാശത്തെ വസ്തുക്കളുടെ ജ്യാമിതീയ ചലനങ്ങളും ഭൂചലനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് ഇവർ പഠനം നടത്തുന്നത്.